Kerala
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യു ഡി എഫിന് നാളെ കയ്ക്കുമെന്ന് മന്ത്രി റിയാസ്
യു ഡി എഫ് എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുക്കെട്ടിന് മുന്‍കൈ എടുക്കുന്നുവെന്ന് വിമർശം

കോഴിക്കോട് | നിലമ്പൂരില്‍ യു ഡി എഫ് ജയിച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ ത്രാണിയില്ലാത്ത സ്ഥിതിയാണ് യു ഡി എഫിനെന്നും അതിനാല്‍ എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുക്കെട്ടിന് മുന്‍കൈ എടുക്കുകയാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യു ഡി എഫിന് ഇന്ന് മധുരിക്കും. നാളെ കയ്ച്ചിരിക്കും തീര്‍ച്ചയെന്ന് മുഖവുരയോടെയാണ് റിയാസിന്റെ നിശിത വിമര്‍ശം. മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയും നീട്ടി യു ഡു എഫ് സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേ ദിവസം ബി ജെ പി സ്ഥാനാര്‍ത്ഥി പ്രസ്താവിച്ചത് ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് നല്‍കിയെന്നാണ്. 2016ല്‍ ലഭിച്ചതിനെക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബി ജെ പിക്ക് കുറഞ്ഞെന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണെന്നും റിയാസ് കുറിക്കുന്നു.
നിലമ്പൂര്‍ ജനവിധി മാനിക്കുന്നു.ഞങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ടീയവും എല്‍ ഡി എഫ് സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനവും വികസനവും വോട്ടര്‍മാരില്‍ എത്തിക്കാന്‍ എത്രത്തോളം സാധിച്ചുവെന്നതും മറ്റും ഞങ്ങള്‍ പരിശോധിക്കും. തിരുത്തേണ്ടവ തിരുത്തുമെന്നും കുറിപ്പിലുണ്ട്.