Connect with us

Kerala

ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 13.45 ലക്ഷം തട്ടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചെമ്മലശ്ശേരി പാറക്കടവ് കണക്കാഞ്ചേരി ഹൗസില്‍ കെ മുഹമ്മദ് ഫവാസ് (24)നെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചെമ്മലശ്ശേരി പാറക്കടവ് കണക്കാഞ്ചേരി ഹൗസില്‍ കെ മുഹമ്മദ് ഫവാസ് (24)നെയാണ് പത്തനംതിട്ട സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കബളിപ്പിക്കപ്പെട്ട മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയായ 27 കാരന്റെ പരാതിയെ തുടര്‍ന്ന് ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു.

2023 ഒക്ടോബര്‍ 26ന് രാവിലെ പരാതിക്കാരനുമായി പ്രതികള്‍ വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ടു. ജോലി വാഗ്ദാനം നല്‍കിയും ടെലിഗ്രാം ഐ ഡി വഴിയും മറ്റും പ്രലോഭിപ്പിച്ചും കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലിക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന്, ഒക്ടോബര്‍ 26, 27, 30 തിയ്യതികളില്‍ യുവാവിന്റെ പേരിലുള്ള ഫെഡറല്‍ ബേങ്ക് അക്കൗണ്ടില്‍ നിന്നും യു പി ഐ കൈമാറ്റത്തിലൂടെ പ്രതികളുടെ നാല് യു പി ഐ ഐ ഡികളിലേക്കും, പഞ്ചാബ് നാഷണല്‍ ബേങ്ക്, ഇന്ത്യന്‍ ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക് എന്നിവയുടെ വിവിധ അക്കൗണ്ടുകളിലേക്കും പല പ്രാവശ്യമായി നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് 13,44,590 രൂപ തട്ടിയെടുക്കുകയായിരുന്നു. 2023 ഡിസംബര്‍ 14ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍മാരായ ജോബിന്‍ ജോര്‍ജും ആര്‍ എസ് ആദര്‍ശും കേസില്‍ അന്വേഷണം നടത്തിയിരുന്നു. 2025 ഏപ്രില്‍ മുതല്‍ ബി കെ സുനില്‍ കൃഷ്ണന്‍ ആണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ താമസസ്ഥലവും, ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റഡിയിലെടുക്കും. മറ്റേതെങ്കിലും സൈബര്‍ കുറ്റകൃത്യത്തില്‍ പ്രതി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുള്ളതിനാലും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. സൈബര്‍ പോലീസ് എസ് എച്ച് ഒക്കൊപ്പം എ എസ് ഐ. കെ ബി ഹരീഷ് കുമാര്‍, എസ് സി പി ഒ. ജെ രാജേഷ്, എ അനിലേഷ്, സി പി ഒമാരായ ടി അനു, മനു മോഹനന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest