Connect with us

Business

ഉത്തർ പ്രദേശിൽ 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി.

Published

|

Last Updated

ലക്നൗ | അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർ പ്രദേശിൽ 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി. ലക്നൗവിൽ നടക്കുന്ന മൂന്നാമത് നിക്ഷേപ സമ്മിറ്റിലാണ് ലുലുവിന്റെ പ്രഖ്യാപനം.

ലുലു ഗ്രൂപ്പ് ലക്‌നൗവിൽ ഇതിനകം 2,000 കോടി രൂപയുടെ ലുലു മാൾ പണികഴിപ്പിച്ചിട്ടുണ്ട്. യുപിയിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശദീകരിച്ചു കൊടുത്തു. ലക്നൗവിലെ ലുലു മാൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. മറ്റു മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യുപിയിൽ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചത്. 600-ലധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, നിരവധി സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. കോവിഡ് വെല്ലുവിളികൾക്ക് ശേഷം ഈ രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്.