Connect with us

lpg price hike

എൽ പി ജി വിലവർധന: സാധാരണക്കാരന്റെ ജീവിത താളം തെറ്റിക്കുമെന്ന് ധന മന്ത്രി

ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരവും പറയാൻ സാധ്യതയില്ല.

Published

|

Last Updated

തിരുവനന്തപുരം | വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്നലെ രാത്രി ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിൻഡറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിൻഡറിന് 351 രൂപയും വർധിപ്പിച്ചു. ഗ്യാസ് സിലിൻഡറിന്റെ ഇന്നത്തെ വില 1,110 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 2,120 രൂപയും. ഇത് സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കും. ഹോട്ടലുകളിൽ വിലക്കയറ്റമുണ്ടാകും.

ഗ്യാസ് സബ്സിഡി നൽകുന്നത് രണ്ട് വർഷത്തിലധികമായി കേന്ദ്ര സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പ്രതിവർഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനുപുറമേയാണ് വില വർധനവിലൂടെയുള്ള ഇരുട്ടടി. ഒരു വർഷം 10 സിലിൻഡറുകൾ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സബ്സിഡി നിർത്തലാക്കിയതിലൂടെയും ഗ്യാസ് വിലവർധനവിലൂടെയും ഏകദേശം 5,000 രൂപയുടെ അധികഭാരം വർഷം തോറും ഉണ്ടാവുകയാണ്.

ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരവും പറയാൻ സാധ്യതയില്ല. സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് രണ്ട് രൂപ പെട്രോൾ ഡീസൽ സെസ്സ് വകയിരുത്തിയാൽ സമരവും കലാപവും അഴിച്ചുവിടുന്ന യു ഡി എഫ് നേതൃത്വം കേന്ദ്ര സർക്കാറിന്റെ നടപടികൾക്ക് മുന്നിൽ വിനീതവിധേയരാണ്. സംഘപരിവാർ- യു ഡി എഫ് ബാന്ധവത്തിന്റെ പരസ്യമായ തെളിവാണതെന്നും അദ്ദേഹം പറഞ്ഞു.

Latest