Connect with us

National

മദ്യനയ അഴിമതിക്കേസ്; മാര്‍ച്ച് 12ന് ശേഷം അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറെന്ന് കെജ്രിവാള്‍

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കെജ്രിവാള്‍ ഹിയറിംഗില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച എട്ടാമത്തെ സമന്‍സിനോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സമന്‍സ് നിയമവിരുദ്ധമാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറായതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു. മാര്‍ച്ച് 12 ന് ശേഷമുള്ള തിയതി നിര്‍ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കെജ്രിവാള്‍ ഹിയറിംഗില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ഫെബ്രുവരി 27 നാണ് കെജ്രിവാളിന് ഇഡി എട്ടാമത്തെ സമന്‍സ് അയച്ചത്. മാര്‍ച്ച് 4 ന് അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിര്‍ദേശം. നേരത്തെ ഇഡി ആവര്‍ത്തിച്ച് സമന്‍സ് അയയ്ക്കുന്നതിന് പകരം കോടതി ഉത്തരവിനായി കാത്തിരിക്കണമെന്ന് എഎപി പ്രതികരിച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി കെജ്രിവാളിന് സമന്‍സ് അയച്ചപ്പോഴെല്ലാം സമന്‍സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കെജ്രിവാള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സിയോട് ആവര്‍ത്തിച്ച് സമന്‍സ് അയക്കരുതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ആവര്‍ത്തിച്ചുള്ള ഇഡിയുടെ സമന്‍സുകളില്‍ തന്നെ അറസ്റ്റുചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങള്‍ ആയിരുന്നുവെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ വാദിച്ചു. കഴിഞ്ഞ നവംബര്‍ 2, ഡിസംബര്‍ 22, ജനുവരി 3, ജനുവരി 18, ഫെബ്രുവരി 2, ഫെബ്രുവരി 14 എന്നീ തീയതികളിലും അന്വേഷണ ഏജന്‍സി സമന്‍സുകള്‍ അയച്ചിരുന്നു.

 

 

 

 

Latest