Connect with us

National

മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയതായി ലാലു പ്രസാദ് യാദവ്

നിരുത്തരവാദപരമായ പെരുമാറ്റം കാരണമാണ് നടപടിയെന്ന് ലാലു

Published

|

Last Updated

പാറ്റ്ന | രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. നിരുത്തരവാദപരമായ പെരുമാറ്റം കാരണമാണ് ഈ നടപടിയെന്ന് ലാലു പ്രസാദ് എക്സ് പോസ്റ്റിൽ അറിയിച്ചു.

“സ്വകാര്യ ജീവിതത്തിൽ ധാർമ്മിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. മൂത്ത പുത്രന്റെ ചെയ്തികളും പൊതുജീവിതത്തിലെ ഉത്തരവാദിത്തമില്ലായ്മയും നമ്മുടെ കുടുംബമൂല്യങ്ങൾക്കും സംസ്കാരത്തിനും നിരക്കുന്നതല്ല. അതിനാൽ, മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കാരണം, അവനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും ഞാൻ മാറ്റി നിർത്തുന്നു. ഇനി മുതൽ പാർട്ടിയിലോകുടുംബത്തിലോ അവന് യാതൊരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 വർഷത്തേക്ക് അവനെ പുറത്താക്കിയിരിക്കുന്നു. സ്വന്തം ജീവിതത്തിലെ നല്ലതും ചീത്തയും ഗുണങ്ങളും ദോഷങ്ങളുമെല്ലാം തിരിച്ചറിയാൻ അവന് കഴിയും. അവനുമായി ബന്ധം പുലർത്തുന്നവർ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുക. പൊതുജീവിതത്തിൽ ഞാൻ എല്ലായ്പ്പോഴും മര്യാദയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയത്തെ സ്വീകരിച്ച് പിന്തുടർന്നിട്ടുണ്ട്. നന്ദി.” – എക്സിൽ ലാലു കുറിച്ചു.

ബിഹാർ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള കുടുംബമാണ് ലാലു പ്രസാദ് യാദവിന്റെത്. ആർജെഡിയുടെ തലപ്പത്ത് ലാലു പ്രസാദ് യാദവ് വർഷങ്ങളായി തുടരുന്നു. അദ്ദേഹത്തിന്റെ മക്കളായ തേജ് പ്രതാപ് യാദവും തേജസ്വി യാദവും രാഷ്ട്രീയത്തിൽ സജീവമാണ്. തേജസ്വി യാദവ് നിലവിൽ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായി വളർന്നു വരികയാണ്.

സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തേജ് പ്രതാപ് യാദവിന്റെ ചില പെരുമാറ്റങ്ങൾ പാർട്ടിക്കും കുടുംബത്തിനും തലവേദന സൃഷ്ടിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ലാലു പ്രസാദ് യാദവിന്റെ കടുത്ത നടപടി.

---- facebook comment plugin here -----

Latest