Connect with us

Kerala

കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയില്‍ ദൃശ്യങ്ങളില്ല ; മെമ്മറിക്കാര്‍ഡ് കാണാനില്ലെന്ന് പോലീസ്

മെമ്മറി കാര്‍ഡ് മാറ്റിയെന്ന് സംശയമുണ്ടെന്നും മെമ്മറി കാര്‍ഡ് കിട്ടാത്തത് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എ യും കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബസ് തടഞ്ഞ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താന്‍ കെഎസ്ആര്‍ടിസിയിലെ സിസിടിവി ക്യാമറകള്‍ പോലീസ് ഇന്ന് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ ഒന്നും ലഭ്യമായില്ല.

മൂന്ന് ക്യാമറകളാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ക്യാമറകള്‍ പരിശോധിച്ച ശേഷം മെമ്മറി കാര്‍ഡ് കാണാനില്ലെന്നാണ് പോലീസ് പറയുന്നത്.  ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നെന്നും ബസ് ഡ്രൈവര്‍ പറയുന്നു.

കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കെ എസ് ആര്‍ ടി സിക്ക് കത്ത് നല്‍കിയിരുന്നു. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ അപകടകരമായി മറികടന്നിരുന്നോ എന്നിവയെല്ലാം സി സി ടി വി ദൃശ്യങ്ങള്‍ നോക്കി മനസ്സിലാക്കാനാകുമായിരുന്നു. കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാനാകുമായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാകാത്തത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. മെമ്മറി കാര്‍ഡ് മാറ്റിയെന്ന് സംശയമുണ്ടെന്നും മെമ്മറി കാര്‍ഡ് കിട്ടാത്തത് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.