Connect with us

arvind kejrival

കെജ്രിവാള്‍ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി; ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുടക്കം

തെക്കന്‍ ഡല്‍ഹിയില്‍ റോഡ് ഷോ

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങി. തെക്കന്‍ ഡല്‍ഹിയില്‍ റോഡ് ഷോ ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തി. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.

ഹനുമാന്‍ ഭക്തനാണ് താനെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ജയില്‍ മോചനം ആഘോഷമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുകയാണ് അദ്ദേഹം. കെജ്രിവാളിനൊപ്പം മുതിര്‍ന്ന് എ എ പി നേതാക്കളും ഉണ്ട്.

നിരവധി ആംആത്മി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയാണ് അദ്ദേഹം ക്ഷേത്രത്തിലേക്കു പ്രവേശിച്ചത്. തന്റെ ഹനുമാന്‍ ഭക്തിയെ രാഷ്ട്രീയ ആയുധമാക്കി മുന്നോട്ടു പോകുന്ന രാഷ്ട്രീയ തന്ത്രം ബി ജെ പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന് തിരിച്ചടിയാവുമെന്നും വിലയിരുത്തപ്പെടുന്നു.ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കെജ്രിവാളും നേതാക്കളും പുറത്തെത്തുമ്പോഴേക്കും വന്‍ ജനാവലിയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാകും അദ്ദേഹത്തിന്റെ പ്രചാരണം.

കേജ്രിവാള്‍ ജയില്‍ മോചിതനായി പ്രചാരണ രംഗത്ത് സജീവമായതോടെ ഹിന്ദി ബെല്‍ട്ടില്‍ ബി ജെ പിക്ക് തലവേദനയായി. പുതിയ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റുകയാണ് ബി ജെ പി. സ്ഥിരതയുള്ള സര്‍ക്കാരിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണം നടത്താനാണ് നീക്കം. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം അഴിമതിയും വികസനവും പ്രചാരണ വിഷയം ആകണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് ബി ജെ പി നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ ശ്രദ്ധയൂന്നാന്‍ പ്രവര്‍ത്തകരോടു ബിജെപി നേതൃത്വം നിര്‍ദേശിച്ചു.

Latest