Connect with us

Kerala

കരുവന്നൂര്‍ കേസ് ; പി കെ ബിജുവിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

എട്ടര മണിക്കൂറാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്തത്

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം പിയുമായ പി കെ ബിജുവിന്റെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടര മണിക്കൂറാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്നീ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി ശ്രമിക്കുന്നത്.

മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബിജുവിനോട് വീണ്ടും ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ സി പി എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു.

കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാര്‍ മുന്‍ എം.പി, പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ ഇ.ഡിക്ക് നല്‍കിയ മൊഴി.പണം വാങ്ങിയ കാര്യം ബിജു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആര്‍സി ബുക്ക് പണയം വെച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നല്‍കിയിട്ടില്ലെന്നും ബിജു മൊഴി നല്‍കി.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്തിയെന്നും ഇ ഡി ആരോപിക്കുന്നു. ബേങ്ക് അക്കൗണ്ട് രേഖകളും ആസ്തി വിവരങ്ങളും ഹാജരാക്കാന്‍ ബിജുവിന് ഇ.ഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം കമ്മിഷനിലെ മറ്റൊരു അംഗമായ സി.പി.എം കൗണ്‍സിലര്‍ പി.കെ ഷാജനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.