Connect with us

Kerala

കെ കരുണാകരനെ സംഘികള്‍ക്ക് വിട്ട് കൊടുക്കില്ലെന്ന് കെ മുരളീധരന്‍

നാളെ മുതല്‍ തൃശൂരില്‍ സജീവമാകും

Published

|

Last Updated

കോഴിക്കോട് | കെ കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് കെ മുരളീധരന്‍. തൃശൂരില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് മാറുന്നതിനെ കുറിച്ച് ഇന്നലെയാണ് അറിഞ്ഞതെന്നും തൃശൂരില്‍ നാളെ മുതല്‍ പ്രചരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും ബി ജെ പി യെ മൂന്നാം സ്ഥാനത്ത് എത്തിക്കും. കേരളത്തില്‍ ബി ജെ പി ക്ക് നിലം തൊടാനാവില്ല. തൃശൂര്‍ അച്ഛന്റെയും അമ്മയുടെയും ഓര്‍മകളുള്ള മണ്ണാണെന്നും മതേതര കേരളം എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ തനിക്കെതിരെ പത്മജയെ ബി ജെ പി പ്രചരണങ്ങള്‍ക്കിറക്കിയാല്‍ തന്റെ പണി കുറയുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

വടകരയിലെ സിറ്റിങ് എം പി യായ കെ മുരളീധരന്‍ മണ്ഡലത്തില്‍ സജീവമാകുന്നതിനിടയിലാണ് അപ്രതീക്ഷിത മാറ്റം ഉണ്ടാകുന്നത്. വടകരയില്‍ മുരളീധരന് പകരം ഷാഫി പറമ്പില്‍ മത്സരിക്കും.  കേരളത്തില്‍ രാഹുല്‍ ഗാന്ധിയടക്കം മറ്റ് സിറ്റിങ് എം പിമാരെല്ലാം മത്സരിക്കുമ്പോള്‍ തൃശൂരിലെ സിറ്റിങ് എം പി യായ ടി എന്‍ പ്രതാപനെ ഒഴിവാക്കിയുള്ള പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്ത് വിട്ടത്.