oil market
ഇസ്‌റാഈല്‍- ഹമാസ് യുദ്ധം: ഇന്ധന വില വർധനവിനും വിലക്കയറ്റത്തിനും സാധ്യത
യുദ്ധം രണ്ടാഴ്ചയോ അതിലധികമോ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ധന വിപണിയുടെ നില തന്നെ മാറും.
മുംബൈ | ഇസ്‌റാഈലും ഫലസ്തീനിലെ ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസും തമ്മിലുള്ള യുദ്ധം, ഇന്ത്യയില്‍ വന്‍തോതില്‍ എണ്ണ വില ഉയരാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യക്ക് താങ്ങാനാകാത്ത രീതിയില്‍ എണ്ണ വില ഉയരുമെന്നാണ് മുന്നറിയിപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എണ്ണ വിലയോടൊപ്പം അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പിടിച്ചുനിര്‍ത്തുക കേന്ദ്ര സര്‍ക്കാറിന് ദുഷ്‌കരമാകും.
ഇറക്കുമതി ചെലവ് കൂടി ഉയരുന്നതോടെ ഇന്ത്യന്‍ രൂപയുടെ മേലുള്ള സമ്മര്‍ദം വര്‍ധിക്കും. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില മൂന്ന് ശതമാനത്തിലേറെ വര്‍ധിച്ച് 87 ഡോളര്‍ കന്നിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ സമ്മര്‍ദത്തിലാകുകയും ചെയ്തു. അപായസാധ്യത ഒഴിവാക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത ഇടങ്ങളില്‍ തിരക്കുപിടിച്ച് നിക്ഷേപം നടത്തുന്നതിനാലാണിത്.
യുദ്ധം രണ്ടാഴ്ചയോ അതിലധികമോ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ധന വിപണിയുടെ നില തന്നെ മാറും. ക്രൂഡ് ഓയിലിന്റെ വില 90 ഡോളര്‍ കവിയുന്നത് ഇന്ത്യയടക്കമുള്ള ലോക സമ്പദ്ഘടനക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധത്തില്‍ ഇറാന്‍ ചേര്‍ന്നാല്‍ നാവിക സഞ്ചാരം അടക്കമുള്ളവ പ്രശ്‌നത്തിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


