Connect with us

Kerala

കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്. ക്രമക്കേടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ടെര്‍മിനല്‍ കോംപ്ലക്‌സിലേക്ക് ഇന്ന് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരപങ്കി പ്രയോഗിച്ചു.

75 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെ എസ് ആര്‍ ടി സി കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങി ഉടന്‍ തന്നെ ദുര്‍ബലമായെന്ന കണ്ടെത്തലിന് പിന്നാലെ നടത്തിപ്പ് കരാര്‍ നല്‍കിയതിലെ ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. 2018 ലാണ് കോഴിക്കോട്ടെ ആലിഫ് ബില്‍ഡേഴ്‌സിന് കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല നല്‍കിയത്. മുന്‍കൂറായി ഒടുക്കേണ്ട മുഴുവന്‍ തുകയും നല്‍കിയില്ലെന്നും ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ കരാര്‍ റദ്ദാക്കണമെന്നും കാണിച്ച് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ 2020 ജനുവരി 30ന് കെ ഡി ഡി എഫ് സിക്ക് കത്ത് നല്‍കിയിരുന്നു. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു.

ആദ്യ ഗഡുവായി ആലിഫ് ബില്‍ഡേഴ്‌സ് കെട്ടിവച്ച തുക തിരികെ നല്‍കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. കരാര്‍ റദ്ദാക്കരുതെന്ന് കാണിച്ച് അലിഫ് സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാബിനറ്റ് യോഗത്തില്‍ അലിഫിന് പാട്ടക്കരാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതില്‍ ഒത്തുകളി നടന്നുവെന്നാണ് ആരോപണം.

Latest