Connect with us

Ongoing News

ഇന്ത്യാ- ന്യൂസീലാൻഡ് രണ്ടാം ഏകദിനം ഇന്ന് 

ജയിച്ചാൽ  പരമ്പര; മത്സരം ഉച്ചക്ക് 1.30ന് സ്റ്റാർ സ്പോർട്സിൽ

Published

|

Last Updated

റായ്പൂർ | ആദ്യ മത്സരത്തിലെ ആവേശ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര തേടി ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ന് റായ്പൂരിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഉച്ചക്ക് 1.30 മുതൽ നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ്, ഹോട്‌സ്റ്റാർ എന്നിവയിൽ തത്സമയം കാണാം.

ആദ്യ മത്സരത്തിലെ ബാറ്റിംഗിലെയും ബൗളിംഗിലെയും പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ ന്യൂസിലാൻഡിനെതിരെ പിടിച്ചുനിൽക്കാൻ ഇന്ത്യ പ്രയാസപ്പെട്ടും. ഇന്ന് ജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ വർധിത വീര്യത്തോടെയാകും കിവികൾ ഇറങ്ങുക. ബാറ്റിംഗിൽ വിരാട് കോലി, ഇഷാൻ കിഷൻ എന്നിവർക്ക് വലിയ സ്‌കോർ നേടാൻ കഴിഞ്ഞിരുന്നില്ല.

തുടർച്ചയായ രണ്ടാം മത്സരത്തിലും നാല് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജ് ഒഴികെയുള്ള പേസർമാർ റൺസ് വിട്ടുനൽകാൻ പിശുക്കു കാണിക്കാത്തത് തലവേദനയാണ്. ഹാർദിക് പാണ്ഡ്യയാണ് കഴിഞ്ഞ മത്സരത്തിൽ ഏറ്റവും കൂടുതൽ തല്ല് വാങ്ങിയത്. ഹാർദികിൻ്റെ ഏഴ് ഓവറിൽ 70 റൺസാണ് ന്യൂസിലാൻഡ് വാരിക്കൂട്ടിയത്. മുഹമ്മദ് ഷമി പത്ത് ഓവറിൽ 69, ഷാർദുൽ ഠാക്കൂർ 7.2 ഓവറിൽ 54 എന്നിങ്ങനെ റൺസ് വഴങ്ങി. സ്പിന്നറായ വാഷിംഗ്ടൺ സുന്ദർ ഏഴ് ഓവറിൽ 50 റൺസ് വിട്ടുകൊടുത്തു. ഈ സാഹചര്യത്തിൽ അതിവേഗ പേസർ ഉംറാൻ മാലിക് അന്തിമ ഇലവനിൽ തിരിച്ചെത്താനിടയുണ്ട്. അങ്ങനെ വന്നാൽ ഷമിയോ ഷാർദുലോ പുറത്തിരിക്കേണ്ടിവരും.

ബാറ്റിംഗിൽ മികച്ച തുടക്കം ലഭിച്ചിട്ടും ക്യാപ്റ്റൻ രോഹിത് ശർമക്ക് വലിയ സ്‌കോറിലേക്കെത്താൻ കഴിയാത്തത് പോരായ്മയാണ്. മറുവശത്ത് ശുഭ്മൻ ഗില്ലിനെ മെരുക്കാനുള്ള അടവുമായാകും കിവീസ് ബൗളർമാർ കളത്തിലറങ്ങുക. കോലി, കിഷൻ എന്നിവർ ഫോമിലേക്കുയർന്നാൽ ഇന്ത്യയെ തളയ്ക്കാൻ കിവികൾ പാടുപെടും. മറുവശത്ത്, കെയ്ൻ വില്യംസണിൻ്റെ അഭാവത്തിൽ നങ്കൂരമിട്ട് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ ഒരാളെയാണ് ന്യൂസിലാൻഡ് തേടുന്നത്.