Connect with us

Ongoing News

സൂര്യ- രാഹുല്‍ കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയുടെ ഞെട്ടിക്കല്‍ 'കാര്യ'മാക്കാതെ ഇന്ത്യ

എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

Published

|

Last Updated

തിരുവനന്തപുരം | കുറഞ്ഞ സ്‌കോറിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ കീഴടക്കി സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും. എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. സൂര്യകുമാറും രാഹുലും അര്‍ധ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 106 റണ്‍സാണ് എടുത്തത്. ഇന്ത്യയുടെ മറുപടി 3.2 ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സായിരുന്നു.

17 റണ്‍സിന് രണ്ട് എന്ന നിലയിലാണ് സൂര്യകുമാറും രാഹുലും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയത്. ക്രീസിലെത്തി ആദ്യ ബോളുകള്‍ തന്നെ രണ്ട് സിക്‌സറുകള്‍ പറത്തി സൂര്യകുമാര്‍ യാദവ് ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 33 ബോളില്‍ നിന്ന് 50 റണ്‍സാണ് സൂര്യകുമാര്‍ എടുത്തത്. 56 ബോളില്‍ നിന്നാണ് രാഹുല്‍ 51 റണ്‍സെടുത്തത്. രോഹിത് ശര്‍മ സംപൂജ്യനായപ്പോള്‍ വിരാട് കോലി മൂന്ന് റണ്‍സാണെടുത്തത്. കഗിസോ റബഡ, ആന്റിച്ച് നോയെ എന്നിവര്‍ക്കാണ് വിക്കറ്റ്.

അര്‍ശ്ദീപ് സിംഗിന്റെയും ദീപക് ചാഹറിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും തീതുപ്പും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക വിയർക്കുകയായിരുന്നു. മലയാളികള്‍ക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ ആവേശക്കളി കാഴ്ചവെക്കുകയായിരുന്നു ഇന്ത്യന്‍ ടീം.

പത്ത് റണ്‍സ് എടുക്കുന്നതിന് മുമ്പ് അഞ്ച് വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. എയ്ഡന്‍ മാര്‍ക്രം, വെയ്ന്‍ പാര്‍ണല്‍ കൂട്ടുകെട്ട് ആണ് വന്‍തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. എയ്ഡന്‍ 25ഉം പാര്‍ണല്‍ 24ഉം റണ്‍സെടുത്തു. വാലറ്റക്കാരന്‍ കേശവ് മഹാരാജ് ആണ് ടോപ് സ്‌കോറര്‍; 41 റണ്‍സ്. അര്‍ശ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

Latest