Connect with us

National

തമിഴ്‌നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദായ നികുതി റെയ്ഡ്; സ്റ്റാലിനും ബന്ധമുണ്ടെന്ന് ആരോപണം

എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദായ നികുതി വിഭാഗം പരിശോധന നടത്തുന്നു. ജി സ്‌ക്വയര്‍ റിലേഷന്‍സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് റെയ്ഡ് നടത്തുന്നത്. ചെന്നൈയും കോയമ്പത്തൂരും ഉള്‍പ്പെടെ അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറയുന്നതായി അവകാശപ്പെടുന്ന ടെലഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈ പറയുന്നത്. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ സ്റ്റാലിനുള്‍പ്പടെ ഡിഎംകെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ നിരത്തുന്നത്.