Connect with us

National

ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കും; മഹുവ മൊയ്ത്രക്ക് ബംഗ്ലാവ് ഒഴിയാന്‍ വീണ്ടും കേന്ദ്ര നോട്ടീസ്

സ്വന്തം നിലയില്‍ ഒഴിഞ്ഞില്ലെങ്കില്‍, ബലമായി ഒഴിപ്പിക്കുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ അറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി |  അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ വീണ്ടും നോട്ടീസ് അയച്ച് കേന്ദ്രം. ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പുറത്താക്കപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഒഴിയാന്‍ മൊയ്ത്ര ഇതുവരെ തയ്യാറായിട്ടില്ല. സ്വന്തം നിലയില്‍ ഒഴിഞ്ഞില്ലെങ്കില്‍, ബലമായി ഒഴിപ്പിക്കുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ അറിയിപ്പ്.

പുറത്താക്കപ്പെട്ട എംപിയോട് തല്‍ക്കാലം ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനോട് അഭ്യര്‍ത്ഥിക്കാന്‍ ഈ മാസം ആദ്യം ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അസാധാരണമായ സാഹചര്യങ്ങളില്‍ ചാര്‍ജുകള്‍ അടച്ചാല്‍ ആറ് മാസം വരെ താമസിക്കാന്‍ നിയമങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു മാസം മുമ്പാണ് ചോദ്യത്തിന് കോഴ വിവാദത്തില്‍ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നും പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യവസായിയില്‍ നിന്ന് പണവും സമ്മാനങ്ങളും സ്വീകരിച്ചെന്നും, പാര്‍ലമെന്റ് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ അയാളുമായി പങ്കുവച്ചുമെന്നുമാണ് ആരോപണം.