National
മൂന്നാം ഭാഷയായി ഹിന്ദി ഇനി നിർബന്ധമില്ല; ഭാഷാ വിവാദത്തിൽ മറാത്തികൾക്ക് വഴങ്ങി മഹാരാഷ്ട്ര സർക്കാർ
സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഹിന്ദി നിർബന്ധമായു പഠിക്കണമെന്ന ഉത്തരവ് നീക്കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ | ഭാഷാ വിവാദം മഹാരാഷ്ട്രയിൽ കത്തിപ്പടരുന്നതിനിടെ, സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഹിന്ദി നിർബന്ധമായു പഠിക്കണമെന്ന ഉത്തരവ് നീക്കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പുതിയ ഉത്തരവ് പ്രകാരം ഏതൊരു ഇന്ത്യൻ ഭാഷയും മൂന്നാം ഭാഷയായി വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലീഷ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോൾ ഇന്ത്യൻ ഭാഷകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും, ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾ അനാവശ്യമാണെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
വടക്ക്-തെക്ക് ഭാഷാ തർക്കം കൊടുമ്പിരികൊള്ളുന്നതിനിടെ, മഹാരാഷ്ട്രയിൽ പുതിയ വിദ്യാഭ്യാസ നയം (NEP) വീണ്ടും രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി മൂന്നാം ഭാഷയായി പഠിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ്. എന്നാൽ, ഭേദഗതി വരുത്തിയ ഉത്തരവിൽ, ഹിന്ദി സാധാരണയായി മൂന്നാം ഭാഷയായിരിക്കുമെന്നും, അത് നിർബന്ധമല്ലെന്നും പറയുന്നു. ഒരു ക്ലാസിലെ 20 വിദ്യാർത്ഥികൾക്ക് ഹിന്ദി ഒഴികെ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിന് അവസരം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ നേരത്തെ പിൻവാങ്ങിയ ഒരു നയം “പിൻവാതിൽ” വഴി വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് ചില മറാത്തി അനുകൂല സംഘടനകൾ ആരോപിച്ചിരുന്നു. പ്രതിപക്ഷമായ കോൺഗ്രസ്, സർക്കാർ മറാത്തി ജനതയുടെ നെഞ്ചിൽ കുത്താൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തിയിരുന്നു.