Connect with us

Articles

ചൂടാണ് സര്‍വത്ര; പരിഹാരമെന്ത്?

എന്താണ് നമ്മുടെ ഋതുക്കളില്‍, കാലാവസ്ഥയില്‍, പ്രകൃതിയില്‍ സംഭവിക്കുന്നത്? നീണ്ട വര്‍ഷങ്ങളെ, അതിന്റെ കാലാവസ്ഥാ സ്വഭാവങ്ങളെ തൊട്ടറിഞ്ഞ പ്രായമേറെയുള്ളവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു, ഇങ്ങനെ ഒരു കാലാവസ്ഥ അവരുടെ അനുഭവത്തില്‍ നടാടെയാണ്. കഴിഞ്ഞ അമ്പതോ നൂറോ വര്‍ഷങ്ങളുടെ ചരിത്രത്തില്‍ പോലും ഇങ്ങനെ അസഹനീയമായ ഒരു ചൂട് ആദ്യമായാണ്.

Published

|

Last Updated

വേനല്‍ക്കാലം സ്വാഭാവികമായും ചൂട് കാലമാണെന്ന് നമുക്കറിയാമെങ്കിലും, ഇതുവരെയില്ലാത്ത, അസഹനീയമായ ഒരു ചൂട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. എന്താണ് നമ്മുടെ ഋതുക്കളില്‍, കാലാവസ്ഥയില്‍, പ്രകൃതിയില്‍ സംഭവിക്കുന്നത്? നീണ്ട വര്‍ഷങ്ങളെ, അതിന്റെ കാലാവസ്ഥാ സ്വഭാവങ്ങളെ തൊട്ടറിഞ്ഞ പ്രായമേറെയുള്ളവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു, ഇങ്ങനെ ഒരു കാലാവസ്ഥ അവരുടെ അനുഭവത്തില്‍ നടാടെയാണ്. കഴിഞ്ഞ അമ്പതോ നൂറോ വര്‍ഷങ്ങളുടെ ചരിത്രത്തില്‍ പോലും ഇങ്ങനെ അസഹനീയമായ ഒരു ചൂട് ആദ്യമായാണ്. നമുക്ക് കേട്ടുകേള്‍വിയില്ലായിരുന്ന സൂര്യാതപം പോലെയുള്ള അവസ്ഥകള്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്നു. കാലാവസ്ഥ നമ്മുടെ അറിവിനും പ്രതീക്ഷകള്‍ക്കുമപ്പുറം അപകടകരമായ രീതിയില്‍ എത്തിയിരിക്കുന്നു.

പലപ്പോഴും കേരളം ചൂടില്‍ ഉരുകുമ്പോഴും നാളെ ഒരു മഴ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഋതുക്കള്‍ മാറുമ്പോള്‍ എല്ലാം ശരിയായി, സുഖകരമായ കാലാവസ്ഥയിലേക്ക് ഭൂമി തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ചൂട് ഇന്നത്തേക്കാള്‍ കഠിനമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും ഒരേസ്വരത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ കൂടുതലും ചൂട് കൂടിയതുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ തേടിയാണ്. ഓരോ വീടുകളിലും ഒന്നിലേറെ മുറികളില്‍ എയര്‍ കണ്ടീഷനുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ചൂട് കൂടുന്നത് ഒരേസമയം മനുഷ്യരെയും മറ്റെല്ലാ ജീവികളെയും പലതരത്തിലുള്ള ശാരീരിക, മാനസിക പ്രശ്നങ്ങളിലേക്കും തള്ളിവിട്ടിട്ടുണ്ട്.

ഏപ്രിലില്‍ ഇനിയും ചൂടേറിയേക്കാം
മാര്‍ച്ചിലെ പൊള്ളുന്ന ചൂടിലേക്ക് നാം മെല്ലെ നടന്നടുക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് ഉച്ചസമയങ്ങളില്‍ ഉയര്‍ന്നുയര്‍ന്നു വരുന്നു. നിര്‍ജലീകരണം പോലെയുള്ള പ്രശ്നങ്ങള്‍ കുട്ടികളടക്കം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ജലസ്രോതസ്സുകളില്‍ വെള്ളം വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇനിയും ചൂട് കടുക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈയവസരത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും നാം ഇക്കാര്യത്തില്‍ പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് വഴിതെളിച്ചേക്കാം. മാത്രമല്ല ഇക്കാര്യത്തില്‍ നമുക്ക് കഴിയുന്നതുപോലെയുള്ള മുന്നൊരുക്കങ്ങളും കൂടുതല്‍ ക്രിയാത്മകമായി നടത്തേണ്ടതുമുണ്ട്.

എല്‍നിനോയും ലാ നിനയും
ഈ വര്‍ഷം ഫെബ്രുവരി ആദ്യം മുതല്‍ തന്നെ കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥയെ വലിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ‘എല്‍നിനോ’ എന്ന പ്രതിഭാസമാണ് ഇതിനുപിന്നില്‍ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ഈ പ്രതിഭാസം 2024നെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറ്റിയേക്കാമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു. ഇത് തെക്കേ അമേരിക്കയില്‍ കൂടുതല്‍ മഴ ലഭിക്കാനും ആസ്‌ത്രേലിയയില്‍ വരള്‍ച്ചക്കും ഇന്ത്യയില്‍ മഴയുടെ അളവ് ക്രമാതീതമായി കുറയുന്നതിനും കാരണമായേക്കാം എന്നും പറയപ്പെടുന്നു.

സ്പാനിഷ് ഭാഷയില്‍ ‘എല്‍നിനോ’ എന്ന വാക്കിന്റെ അര്‍ഥം ‘ചെറിയ ആണ്‍കുട്ടി’ എന്നാണ്. നീണ്ട ഒരു കാലയളവില്‍, അതായത് ഏതാണ്ട് ഏഴ് വര്‍ഷം വരെ പസഫിക് സമുദ്രത്തിനു മധ്യത്തില്‍ ഭൂമധ്യ രേഖക്ക് ചുറ്റുമായി ഒരു നിശ്ചിത പ്രദേശത്ത് സമുദ്രോപരിതലത്തില്‍ അസാധാരണമായ ചൂട് ഉണ്ടാകുന്നു. ഭൂമിയുടെ പടിഞ്ഞാറന്‍ പ്രദേശത്തേക്കുള്ള വായു പ്രവാഹത്തിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ടു തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രധാന കാരണം. തെക്കേ അമേരിക്കയുടെ തീരത്ത് നിന്ന് ഗാലപ്പഗോസ് ദ്വീപുകളുടെ പടിഞ്ഞാറന്‍ ഭാഗം വരെയാണ് ഈ പ്രതിഭാസം പ്രകടമാകുക.
ഇതിന്റെ നേര്‍വിപരീതമായി സംഭവിക്കുന്ന പ്രതിഭാസമാണ് ‘ലാ നിന’ (സ്പാനിഷ് ഭാഷയില്‍ ചെറിയ പെണ്‍കുട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ഥം). എല്‍നിനോ സമുദ്രത്തെ ചൂടാക്കുമ്പോള്‍, ലാ നിന ആകട്ടെ പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാം വിധം തണുപ്പിക്കുന്നു. ഭൂമിയില്‍ ഉണ്ടാകുന്ന സ്വാഭാവികമായ കാലത്തിന്റെ അവസ്ഥകളും കാറ്റിന്റെ ഗതിയും സമയക്രമവും ഒക്കെ മാറ്റാന്‍ ഈ പ്രതിഭാസങ്ങള്‍ക്ക് കഴിയും. 2014 മുതല്‍ 2016 വരെ നീണ്ടുനിന്ന എല്‍നിനോ പ്രതിഭാസം അന്ന് നമ്മുടെ കാലാവസ്ഥയെ ഏറെ സ്വാധീനിച്ചിരുന്നു. 2016 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി അടയാളപ്പെടുത്തുകയുമുണ്ടായി. ഇതുമൂലം ചിലയിടങ്ങളില്‍ കൊടും ചൂടും വരള്‍ച്ചയുമുണ്ടായപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ കൊടും പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി.

സൂപ്പര്‍ എല്‍നിനോ
1982-83, 1997-98, 2015-16 കാലഘട്ടത്തില്‍ ലോകത്തുണ്ടായ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിയൊരുക്കിയ എല്‍നിനോകളെ സൂപ്പര്‍ എല്‍നിനോകള്‍ എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇത്തരമൊരു സൂപ്പര്‍ എല്‍നിനോക്ക് സാധ്യതയുണ്ടെന്നാണ് ‘നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റമോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്‍’ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വര്‍ഷം ശക്തമായ എല്‍നിനോ ഉണ്ടാകാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരെയാണ്. ഇതുമൂലം വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷങ്ങളില്‍ ഉണ്ടായ 18 വരള്‍ച്ചകളില്‍ പതിമൂന്നെണ്ണം എല്‍നിനോയുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. ഇതൊക്കെ കാരണമാണ് ശാസ്ത്രജ്ഞര്‍ ഇപ്പോഴത്തെ കടുത്ത ചൂടും കാലാവസ്ഥാ മാറ്റവുമൊക്കെ എല്‍നിനോയുമായി ബന്ധപ്പെട്ടാണ് എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മണ്‍സൂണ്‍ മഴ വല്ലാതെ കുറയും എന്നതാണ് ഇന്ത്യയെ വിശിഷ്യാ കേരളത്തെ ആശങ്കയിലാഴ്ത്തുന്നത്.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന്റെ കാരണങ്ങളിലേക്ക് നോക്കിയാല്‍ വലിയ പഠനങ്ങളുടെ ആവശ്യം വേണ്ടിവരില്ല. കേട്ടുപഴകിയ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒക്കെത്തന്നെയാണ് കാരണങ്ങളെങ്കിലും അതിന്റെ പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നമ്മുടെ ഇടപെടലുകള്‍ ഇന്നും പേരിന് മാത്രമായി തുടരുകയാണ്. ഫലമോ, ഓരോ വര്‍ഷം കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബാഹുല്യം, വനനശീകരണം എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങള്‍ മൂലം ആഗോളതലത്തില്‍ താപനില ഉയരുന്നുണ്ട്. അതൊരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഉണ്ടാകുന്നു.

കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നുവരുന്ന രീതിയാണ് കാണാനാകുന്നത്. ഇനിയുള്ള വര്‍ഷങ്ങളിലും കൂടിക്കൂടി വരാന്‍ തന്നെയാണ് സാധ്യതയും. ആഗോളതലത്തില്‍ ഭൂമിക്കും അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. മേല്‍സൂചിപ്പിച്ച തരത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വന നശീകരണമാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയവസരത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റത്തെ ഉള്‍ക്കൊള്ളേണ്ടിവരുന്നതാണ് ഇപ്പോള്‍ അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂടിന്റെ ഒരു കാരണം. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കാനും ചൂട് അവിടെത്തന്നെ നിലനിന്ന് ഹരിതഗൃഹ പ്രഭാവം സംഭവിക്കാനും കാരണമാകുന്നു.

ഈ മാസങ്ങളില്‍ കൂടുതലായും തെക്കുപടിഞ്ഞാറന്‍ കാറ്റിനേക്കാള്‍ വടക്കുകിഴക്കന്‍ കാറ്റാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലായി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാറ്റ് ഏറെയും കരപ്രദേശങ്ങള്‍ കടന്നാണ് കേരളത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. ജലാംശം കുറവുള്ളതും വരണ്ടതുമായ ഈ കാറ്റ് സ്വാഭാവികമായും താപനില ഉയരുന്നതിന് കാരണമാകുന്നു. മറിച്ച് അറബിക്കടലില്‍ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ് താരതമ്യേന കേരളത്തില്‍ സൃഷ്ടിക്കുന്നത് ഈര്‍പ്പം നിറഞ്ഞതും തണുത്തതുമായ അന്തരീക്ഷമാണ്. അവയുടെ അഭാവം കേരളത്തെ കൂടുതല്‍ ചൂടിലേക്ക് തള്ളിവിടുന്നു. കൂടാതെ വേനലില്‍ ഉണ്ടാകാറുള്ള ഒറ്റപ്പെട്ട വേനല്‍മഴ മാറിനില്‍ക്കുന്നതും ചൂടിന്റെ കാഠിന്യം കൂട്ടുന്നുണ്ട്.

സൂര്യാതപം
ചൂട് കാലത്ത് ഏറെ പ്രശ്നമാകാന്‍ സാധ്യതയുള്ള ഒന്നാണ് സൂര്യാതപം. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നതുമൂലം പ്രത്യക്ഷമായി ഉണ്ടാകുന്ന ഇതുപോലെയുള്ള പ്രശ്നങ്ങള്‍ക്കൊപ്പം പരോക്ഷമായും ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് കാരണമായേക്കാം. സൂര്യനില്‍ നിന്ന് പൊതുവെ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, വിസിബിള്‍ ലൈറ്റ് എന്നിവയാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നതുമൂലം നമ്മുടെ ത്വക്കുകള്‍ പൊള്ളുന്നതുപോലെയുള്ള അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. അവയെയാണ് സൂര്യാതപം എന്ന് പറയുന്നത്. സണ്‍ ബേണ്‍ എന്നുകൂടി അറിയപ്പെടുന്ന ഇത് കേള്‍ക്കുമ്പോള്‍ നിസ്സാരമെങ്കിലും ചിലപ്പോള്‍ മരണത്തിനു വരെ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുചക്രവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

ആന്തരികമായ പ്രശ്നങ്ങളും ഈ അമിതമായ ചൂട് കൊണ്ട് ഉണ്ടായേക്കാം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിവതും കൈയില്‍ വെള്ളം കരുതുക. വെയിലത്ത് നിന്ന് വീട്ടിലേക്ക് വന്നയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് ഒരു ശീലമാണ്. അത് ഒഴിവാക്കണം. വേനലില്‍ വിയര്‍പ്പ് കൂടുമ്പോള്‍ അത് ശരീരത്തില്‍ അടിഞ്ഞുകൂടി ഫംഗസ് ബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ശരീരം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. വേനല്‍ കാലത്താണ് ജലജന്യരോഗങ്ങള്‍ പെരുകാനുള്ള സാധ്യത കൂടുതല്‍. അത് ഒഴിവാക്കാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.

ജലം കരുതണം
ഒരേസമയം തന്നെ ജീവാമൃതവും സര്‍വനാശിനിയും ആകാന്‍ കഴിയുന്ന പഞ്ചഭൂതങ്ങളിലെ പ്രധാനിയാണ് ജലം. ശുദ്ധ ജലം ജീവന്റെ ആധാരമെങ്കിലും ഇന്നും 2.2 ബില്യണ്‍ മനുഷ്യ കുലത്തിന് ആവശ്യത്തിന് ജലം ലഭ്യമല്ല. ഉള്ള ജലസ്രോതസ്സുകള്‍ മാലിന്യങ്ങള്‍ നിറച്ച് ഉപയോഗശൂന്യമാക്കുന്നവരെയും നമുക്ക് കാണാന്‍ കഴിയും. ജലം വില മതിക്കുന്നത് അത് ജീവന്റെ ആധാരമായതുകൊണ്ട് മാത്രമല്ല, ജീവിതത്തിലെ ഒരു നിമിഷവും അവ ജീവനെ തൊടുന്നതുകൊണ്ട് കൂടെയാണ്.

ചൂട് എന്നും അസുഖങ്ങളുടെയും കൂടി തോഴനാണ്. ഏറ്റവുമധികം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ചൂട് കൂടിയ കാലത്താണ്. നിര്‍ജലീകരണമാണ് ഒരു പ്രധാന കാരണം. കൂടാതെ രോഗങ്ങള്‍ പരത്തുന്ന പല സൂക്ഷ്മ ജീവികളും കൂടുതല്‍ സജീവമാകുന്നത് ഇക്കാലത്താണ്. ചൂട് കൂടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന വിയര്‍പ്പ് രോഗവ്യാപനത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു.

പരിഹാരമെന്ത്?
കുറെ വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ കഠിനമായ ചൂട് വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ ചൂടിനെ പ്രതിരോധിക്കുക എന്നതിനേക്കാള്‍ വരും വര്‍ഷങ്ങളില്‍ സാധ്യതയുള്ള കഠിനമായ കാലാവസ്ഥക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജീവിതരീതി തന്നെ നാം ക്രമീകരിക്കണം. കൂടുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ നമുക്ക് സാധിക്കണം. പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് തന്നെയാണ് ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളുടെയും മൂലകാരണം. അത് ഒഴിവാക്കി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ കഴിഞ്ഞാല്‍ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിഭാസത്തെ ഒറ്റയടിക്ക് നമുക്ക് അതിജീവിക്കാനാകില്ല. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് ചെറുക്കാനാകും.
(ലേഖകന്‍ കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസ്സിസ്റ്റന്റ് പ്രൊഫസറാണ്)

 

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest