Connect with us

Kerala

ഗവര്‍ണര്‍ മുസ്ലിം ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിന് നീതീകരണം ചമക്കുന്ന മുസ്ലിം മുഖം: എം എ ബേബി

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ഗവര്‍ണറാക്കി നിയമിച്ച് കങ്കാണിപ്പണി ചെയ്യിക്കുകയാണ് കേന്ദ്ര, സംസ്ഥാന ബി ജെ പി നേതൃത്വങ്ങള്‍.

Published

|

Last Updated

തിരുവനന്തപുരം | ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിന് നീതികരണം ചമക്കുന്ന മുസ്ലിം മുഖമാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ബേബി ആരോപിച്ചു. അദ്ദേഹത്തെ കേരളത്തിലെ ഗവര്‍ണറാക്കി നിയമിച്ച് കങ്കാണിപ്പണി ചെയ്യിക്കുകയാണ് കേന്ദ്ര, സംസ്ഥാന ബി ജെ പി നേതൃത്വങ്ങളെന്നും ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ വന്ന ഗവര്‍ണര്‍ ബി ജെ പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ പോലുള്ള ജ്ഞാനവൃദ്ധരെ മുകളില്‍ നിന്നുള്ള ആജ്ഞപ്രകാരം അപമാനിച്ച് നമ്മുടെ അന്തരീക്ഷം മലീമസമാക്കുക കൂടിയാണ്. അലിഗഡ് സര്‍വകലാശാലയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ വിദ്യാര്‍ഥി നേതാവായിരുന്ന കാലത്തേ സര്‍വാദരണീയനായ അധ്യാപകനും ലോകപ്രശസ്ത ചരിത്രകാരനുമായിരുന്നു പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ്. മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ കൃത്യമായ അവഗാഹമുള്ള വലിയ പണ്ഡിതനാണ് അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ഒച്ചയുണ്ടാക്കിയും ശകാരപദങ്ങള്‍ കോരിച്ചൊരിഞ്ഞുമല്ല പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് സമൂഹത്തില്‍ ബഹുമാനവും പണ്ഡിത മനസ്സുകളില്‍ മതിപ്പും നേടിയത്. ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്ന അസഭ്യവാക്കുകള്‍ കൊണ്ട് ആ ബഹുമതി ഇല്ലാതാവുകയുമില്ലെന്നും ബേബി പ്രതികരിച്ചു.

എഫ് ബി പോസ്റ്റിന്റെ പൂര്‍ണ രൂപം:
മൂന്നരപ്പതിറ്റാണ്ടു മുമ്പ് 1986ല്‍, ഞാന്‍ ആദ്യമായി രാജ്യസഭാംഗമായ വര്‍ഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പം മന്ത്രിമാരായിരുന്ന വിപി സിങിനും അരുണ്‍ നെഹ്രുവിനുമൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ അവതരിപ്പിച്ച, മൊഴിചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ജീവനാംശാധികാരവുമായി ബന്ധപ്പെട്ട് വളരെ മനുഷ്യത്വവിരുദ്ധമായ വ്യവസ്ഥകള്‍ ഉള്ളതുമായ മുസ്ലിം വ്യക്തിനിയമഭേദഗതിയോടുള്ള വിയോജിപ്പാണദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ അന്ന് ഉന്നയിച്ച കാരണം. 1984 മുതല്‍ 1990 വരെ വിവിധ മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹവുമായി ഊഷ്മള ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിനുള്ളിലെ പരിഷ്‌കര്‍ത്താവ് എന്ന ഒരു ചിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയം പിന്നെ പലവഴികള്‍ മാറി സഞ്ചരിച്ചു. ജനതാദള്‍ വിട്ട അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നു. പല മാറ്റങ്ങള്‍ക്കുശേഷം ഒടുവില്‍ ബിജെപിയില്‍ ചേരുന്ന ദുര്യോഗവും അദ്ദേഹത്തിനുണ്ടായി.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് നീതികരണം ചമയ്ക്കാനുള്ള ഒരു മുസ്ലിം മുഖമാണദ്ദേഹമിന്ന്. അങ്ങനെയുള്ളവര്‍ ചരിത്രത്തിലെങ്ങും ഉള്ളതിനാല്‍ നമുക്ക് ഇദ്ദേഹത്തെ അങ്ങ് അവഗണിക്കാമായിരുന്നു. പക്ഷേ, നമ്മുടെ ദൌര്‍ഭാഗ്യത്തിന് അദ്ദേഹത്തെ കേരളത്തിലെ ഗവര്‍ണറാക്കി നിയമിച്ച് ഇവിടെ നിറുത്തി കങ്കാണിപ്പണി ചെയ്യിക്കുകയാണ് കേന്ദ്ര – സംസ്ഥാന ബിജെപി നേതൃത്വങ്ങള്‍. കേരളത്തില്‍ വന്ന അദ്ദേഹം ബിജെപിയുടെ താല്പര്യസംരക്ഷണം മാത്രമല്ല ചെയ്യുന്നത്. പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ജ്ഞാനവൃദ്ധരെ മുകളില്‍ നിന്നുള്ള ആജ്ഞപ്രകാരം അപമാനിച്ച് നമ്മുടെ അന്തരീക്ഷം മലീമസമാക്കുന്നു. അലിഗഡ് സര്‍വകലാശാലയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിനേതാവായിരുന്ന കാലത്തേ സര്‍വാദരണീയനായ അദ്ധ്യാപകനും ലോകപ്രശസ്ത ചരിത്രകാരനുമായിരുന്നു പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ്.

മദ്ധ്യകാല ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പണ്ഡിതന്‍. പ്രാചീന ഇന്ത്യാ ചരിത്രത്തില്‍ പ്രൊഫ. റൊമിള ഥാപ്പറും ആധുനിക ഇന്ത്യാ ചരിത്രത്തില്‍ പ്രൊഫ. ബിപന്‍ ചന്ദ്രയും മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബും ആണ് ഏറ്റവും സമുന്നതമായ ആധികാരികത നേടിയ പണ്ഡിത പ്രമുഖര്‍. പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് എഴുതിയ താഴെപ്പറയുന്ന ചരിത്രഗ്രന്ഥങ്ങള്‍ ഇല്ലാതെ ഇന്ത്യാചരിത്രപഠനം അസാധ്യമാണ്. അത്രമേല്‍ വലുതാണ് തന്റെ ജ്ഞാനമേഖലയില്‍ ഈ മഹാപണ്ഡിതന്റെ സ്ഥാനം. The Agrarian System of Mughal India 1556-1707, An Atlas of the Mughal Empire: Political and Economic Maps With Detailed Notes, Bibliography, and Index., Essays in Indian History – Towards a Marxist Perception.,The Economic History of Medieval India: A Survey., Medieval India: The Study of a Civilization.

ശ്രീ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ഒച്ചയുണ്ടാക്കിയും ശകാരപദങ്ങള്‍ കോരിച്ചൊരിഞ്ഞുമല്ല പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് സമൂഹത്തില്‍ ബഹുമാനവും പണ്ഡിതമനസ്സുകളിലെ മതിപ്പും നേടിയത്. ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്ന അസഭ്യവാക്കുകള്‍ കൊണ്ട് ആ ബഹുമതി ഇല്ലാതാവുകയുമില്ല. കേരള ഗവര്‍ണര്‍ എന്ന പദവിക്ക് ഉണ്ടാവുന്ന താഴ്ചയും മലയാളി അന്തരീക്ഷത്തിലുണ്ടാവുന്ന മലിനീകരണവും മാത്രമാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാന്റെ സംഭാവനയായി അവശേഷിക്കുക. കേരളഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കേരളത്തിന്റെ രാഷ്ട്രീയസംവാദത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവണന്നഭ്യര്‍ത്ഥിക്കുന്നു.

 

 

Latest