Connect with us

quarry

ക്വാറികളെകുറിച്ച് പഠനം നടത്താൻ സർക്കാർ

നിലവിൽ ക്വാറികൾ കാരണമാണോ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ഇതേക്കുറിച്ച് പഠനം നടത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കും. നിലവിൽ ക്വാറികൾ കാരണമാണോ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

കൂട്ടിക്കൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അനധികൃത ക്വാറികൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ദുരന്തം നടന്ന കൂട്ടിക്കലിൽ രണ്ട് ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ ഒന്നിന്റെ പ്രവർത്തനം പ്രളയത്തെ തുടർന്ന് 2019ൽ അവസാനിപ്പിച്ചിരുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളായി നിർണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികൾ അഞ്ച് വർഷത്തിനകം പ്രവർത്തനം അവസാനിപ്പിക്കും.
2010-11ൽ 3,104 ക്വാറികളാണ് പ്രവർത്തിച്ചത്. 2020-21ൽ 604 ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് കരിങ്കൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Latest