Kerala
ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊതുഭരണ സ്രെക്രട്ടറിയെ മാറ്റി സര്‍ക്കാര്‍ നയതന്ത്രം
പകരം ശാരദാ മുരളീധരന് ചുമതല നല്‍കി.
തിരുവനന്തപുരം | നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാത്ത ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊതുഭരണസെക്രട്ടറിയെ മാറ്റി സര്‍ക്കാര്‍ നയതന്ത്രം. പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിനെയാണ് മാറ്റിയത്. പകരം ശാരദാ മുരളീധരന് ചുമതല നല്‍കി.
ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ അതൃപ്തി അറിയിച്ച് ജ്യോതിലാല്‍ കത്തയച്ചിരുന്നു. ഇത് ഗവര്‍ണറെ പ്രകോപിപ്പിച്ചു. കത്തിലൂടെ അപമാനിക്കപെട്ടതായി ഗവര്‍ണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നാളെ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിക്കാതിരിക്കാന്‍ കാരണമെന്ന ധാരണയിലാണ് സര്‍ക്കാറിന്റെ തിടുക്കത്തിലുള്ള നീക്കം.
നയപ്രഖ്യാപനം അംഗീകരിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അവസാനിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ ഉപാധി. നയപ്രഖ്യാപന പ്രസംഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് ഗവര്‍ണറുടെ അസാധാരണമായ നടപടി. രാജ്ഭവനും സര്‍ക്കാറും തമ്മിലുള്ള ബന്ധം വീണ്ടും വശളാകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ വിവാദം.