Connect with us

Business

മെയ് 19 വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്

ടിക്കറ്റ് ബുക്കിംഗും വില്‍പനയും നിര്‍ത്താന്‍ ഗോ ഫസ്റ്റിനോട് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ മെയ് 19 വരെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. നേരത്തെ, മെയ് 12 വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിരുന്നു. ഫ്‌ളൈറ്റ് സര്‍വീസ് റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു.

യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും നല്‍കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. വാഡിയയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ കുടിശ്ശിക തീര്‍പ്പാക്കാത്തതിനാല്‍ മെയ് 3 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ആദ്യം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. പിന്നീട് മെയ് 9 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. തുടര്‍ന്ന് മെയ് 12 വരെ നീട്ടുകയായിരുന്നു. ഇപ്പോള്‍ മെയ് 19 വരെ എല്ലാ ഫ്‌ളൈറ്റ് സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

ടിക്കറ്റ് ബുക്കിംഗും വില്‍പനയും നിര്‍ത്താന്‍ ഗോ ഫസ്റ്റിനോട് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാനും ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.