Connect with us

National

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സര്‍ക്കാര്‍ 36 ലക്ഷം രൂപയോളം പാരിതോഷികമായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ 36 ലക്ഷം രൂപയോളം പാരിതോഷികമായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്.  ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെലങ്കാനയില്‍ നിന്ന് ചില മാവോയിസ്റ്റുകള്‍ പ്രണ്‍ഹിത നദി കടന്ന് ഗഡ്ചിരോളിയിലേക്ക് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗഡ്ചിരോളി പോലീസിന്റെ സ്പെഷ്യല്‍ കോംബാറ്റ് യൂണിറ്റ് സി-60, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ ക്വിക്ക് ആക്ഷന്‍ ടീമും സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. റേപ്പന്‍പള്ളിക്കടുത്തുള്ള കൊളമര്‍ക മലനിരകളില്‍ സി-60 യൂണിറ്റ് സംഘങ്ങളിലൊന്ന് തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു.  തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയായിരുന്നു.

വെടിവയ്പ്പ് അവസാനിച്ചശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സേന വിഭാഗങ്ങള്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

 

Latest