Connect with us

forest fire

കാട്ടുതീ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വനം വകുപ്പ്

പൊതുജനങ്ങൾക്ക് കാട്ടുതീ പടരുന്നത് കണ്ടാൽ അറിയിക്കുന്നതിനായി 1800 425 4733 എന്ന ടോൾ ഫ്രീ നമ്പറും 04712529247 ലാൻഡ് ലൈൻ നമ്പറും വനം വകുപ്പ് ക്രമീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | വേനൽ കടുക്കുന്ന സാഹചര്യത്തിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വനംവകുപ്പ്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷൻ, റെയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. സർക്കിൾതല ഫയർ മാനേജ്‌മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ കാട്ടുതീ പ്രതിരോധിക്കാനായി സ്‌റ്റേറ്റ് ഫയർ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

കാട്ടുതീ ഉണ്ടായാൽ വിവിധ തലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി സ്റ്റേറ്റ് ആക്‌ഷൻ പ്ലാനും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഇതിനോടകം കൺട്രോൾ ബർണിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഫയർ ഗ്യാംഗുകൾ, ഫയർ വാച്ചർമാർ, വി എസ് എസ്, ഇ ഡി സി അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവയിൽ 3,000ത്തിൽ പരം പേരെ കാട്ടുതീ നിരീക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 1,120 കി. മീ ദൂരത്തിൽ ഫയർ ലൈനുകളും 2,080 കി. മീ നീളത്തിൽ ഫയർ ബ്രേക്കുകളും തെളിക്കുകയും 6,100 ഹെക്ടർ വനപ്രദേശത്ത് കൺട്രോൾ ബർണിംഗ് നടത്തുകയും ചെയ്തു.

കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ വനം വകുപ്പ് ജീവനക്കാരെയും താത്കാലിക വാച്ചർമാരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 5,647 പേരെയാണ് ഇത്തരത്തിൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സർക്കിൾ, ഡിവിഷൻ, റെയ്ഞ്ച്, സ്‌റ്റേഷൻ തലത്തിൽ ഫയർ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ, കാട്ടുതീ ഉണ്ടായാലുള്ള ഫീൽഡ് ഇൻസിഡന്റ് റെസ്‌പോൻസ് സിസ്റ്റം എന്നിവ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ആസ്ഥാനത്ത് മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൂടാതെ സർക്കിൾതല പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കിൾ ചീഫ് കൺസർവേറ്റർമാരുടെ കീഴിൽ വരുന്ന അസിസ്റ്റന്റ് കൺസർവേറ്റർമാരെ സർക്കിൾതല നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.

എല്ലാ വനം ഡിവിഷനിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന വനപാലകർക്ക് ആവശ്യമായ പരിശീലനം പൂർത്തീകരിച്ചുവെന്ന് വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പൊതുജനങ്ങളിൽ കാട്ടുതീ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ കാട്ടുതീ സംബന്ധിച്ച സൂചനാ ബോർഡുകളും സ്ഥാപിച്ചെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, പോലീസ്, കൃഷി, ഗതാഗത വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് മാധ്യമങ്ങൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെയും കാട്ടുതീ അലർട്ടുകൾ നൽകുന്നതിനും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സജീവ പങ്കാളികളാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനായി നീരുറവകൾ വറ്റിപ്പോകാതെ വെള്ളം സംഭരിച്ചു നിർത്താനും കുളങ്ങളുടെയും വയലുകളുടെയും സംരക്ഷണം, ചെക്ക് ഡാമുകളുടെ നിർമാണം, നീർചാലുകളുടെ നിർമാണം, ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിർമാണം മുതലായ മണ്ണ്, ഈർപ്പ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കൂപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പൊതുജനങ്ങൾക്ക് കാട്ടുതീ അറിയിക്കാം

പൊതുജനങ്ങൾക്ക് കാട്ടുതീ പടരുന്നത് കണ്ടാൽ അറിയിക്കുന്നതിനായി 1800 425 4733 എന്ന ടോൾ ഫ്രീ നമ്പറും 04712529247 ലാൻഡ് ലൈൻ നമ്പറും വനം വകുപ്പ് ക്രമീകരിച്ചു.

Latest