Connect with us

wayanadu

75 വർഷമായി കാളിച്ചിറക്കാർ പുഴ കടക്കുന്നത് മരപ്പാലത്തിലൂടെ

മറ്റൊരു വഴിയുള്ളത് വനത്തിലൂടെ ആണ്. ഇത് സുരക്ഷിതമല്ല

Published

|

Last Updated

സുൽത്താൻ ബത്തേരി | നൂൽപ്പുഴയിലെ കാളിച്ചിറ നിവാസികൾക്ക് സമീപത്തെ പുഴ കടക്കാൻ ആശ്രയം മരപ്പാലം. 75 വർഷം മുമ്പ് പുഴക്ക് കുറുകെ സ്ഥാപിച്ച മരപ്പാലത്തിലൂടെയാണ് കോളിനിക്കാരും കുട്ടികളും അക്കരെയിക്കരെ കടക്കുന്നത്. പുഴ കടന്നു വേണം സമീപത്തെ കോളൂർ, കല്ലുമുക്ക്, കല്ലൂർ എന്നിവിടങ്ങളിലേക്ക് കോളനിക്കാർക്ക് എത്താൻ. മറ്റൊരു വഴിയുള്ളത് വനത്തിലൂടെ ആണ്. ഇത് സുരക്ഷിതമല്ലാത്തതിനാൽ കോളനിക്കാർ കൂടുതലായും പുഴ മുറിച്ചു കടന്നാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്.

എന്നാൽ ഈ പുഴ കടക്കാൻ ഇവർക്ക് ഇപ്പോഴും ആശ്രയം 75 വർഷം മുമ്പ് സ്ഥാപിച്ച മരത്തടിപാലമാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് മുത്തങ്ങയിൽ നിന്ന് ആനകളെ ഉപയോഗിച്ച് കൊണ്ടുവന്ന രണ്ട് തടികളിട്ട് സ്ഥാപിച്ച പാലത്തിനോട് ചേർന്ന് ഒരു തടി ഏതാനും വർഷങ്ങൾക്കു മുമ്പ് ചേർത്തിടുക മാത്രമാണുണ്ടായതെന്ന് കോളനിവാസിയായ കൃഷ്ണൻ പറഞ്ഞു.

കൈവരി ഇല്ലാത്ത പാലത്തിന് മുകളിലൂടെയുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല. മഴക്കാലമായാൽ തീർത്തും ഒറ്റപ്പെടുന്ന പ്രദേശമാണ് കാളിച്ചിറ. പാലമില്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ സംഭവിക്കുകയും പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സമയങ്ങളിലൊക്കെ അധികൃതർ എത്തി പുഴക്കു കുറുകെ കോൺക്രീറ്റ് നടപ്പാലം കെട്ടിത്തരാമെന്ന് വാഗ്്ദാനം നൽകി പോകുന്നതല്ലാതെ ഒന്നും നടക്കാറില്ലെന്നാണ് കോളനിക്കാർ പറയുന്നത്.

മറ്റൊരു അപകടം കൂടി ഉണ്ടാകുന്നതിനു മുമ്പായി സുരക്ഷിതമായ കോൺക്രീറ്റ് നടപ്പാലമെങ്കിലും പുഴക്ക് കുറുകെ നിർമിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം.

Latest