Kerala
പെരിയാറിലെ മത്സ്യക്കുരുതി; മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ
13.5 കോടി നഷ്ടം ആകെ ഉണ്ടായി. ഇത് നികത്താന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യും.

തിരുവനന്തപുരം | പെരിയാറില്‍ ഉണ്ടായ മത്സ്യക്കുരുതിയെ തുടര്‍ന്ന് ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. മത്സ്യങ്ങള്‍ ഒന്നടങ്കം ചത്തൊടുങ്ങാന്‍ ഇടയായത് പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോള്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും രസമാലിന്യം വര്‍ദ്ധിച്ചതിനാലെന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ അത് വിശദമായി പരിശോധിക്കണമെന്നും ,രാസമാലിന്യം കാരണം മാത്രമാണ് മത്സ്യങ്ങള്‍ ചത്തതെന്ന് പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മത്സ്യക്കുരുതിക്ക് പിന്നിലെ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫിഷറീസ് വകുപ്പ് നഷ്ടത്തിന്റെ കൃത്യമായ കണക്ക് എടുത്തിട്ടുണ്ട്. 13.5 കോടി നഷ്ടം ആകെ ഉണ്ടായി. ഇത് നികത്താന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിയാറില്‍ ഉണ്ടായ മത്സ്യക്കുരുതിയില്‍ നടപടികള്‍ വൈകുന്നതിനിടെ മത്സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പെരിയാറിന്റെ നിരീക്ഷണത്തിനായി പുതിയ സംവിധാനങ്ങള്‍ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പെരിയാറില്‍ മാലിന്യം എത്തിച്ച കമ്പനിയില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണം. മത്സ്യങ്ങള്‍ ചത്തതിലൂടെ മാത്രം 7 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ബേങ്കില്‍ നിന്ന് വായ്പ എടുത്ത് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം എന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.
കൂടു കൃഷി ചെയ്തിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 6.52 കോടിയുടെ നഷ്ടമാണ് ഉണ്ടായത് എന്നും ഇവര്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് പ്രതിദിനം 350 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ശിപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.