Connect with us

Kerala

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി

സജീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്.

Published

|

Last Updated

കൊച്ചി|പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്. പകരം സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ. ഷിജുവിനെ നിയമിച്ചു. വ്യവസായമന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പിസിബി വ്യക്തമാക്കി.

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും ഇത്. നേരത്തെ കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ഈ സാഹചര്യത്തിലാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇടപെട്ട് അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ചത്. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വി സിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.

പുഴയില്‍ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ അന്ന് രാവിലെ എട്ടിന് തന്നെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയിരുന്നു. നാട്ടുകാര്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.

 

 

 

Latest