Connect with us

fact check

FACT CHECK: ഛത്തീസ്ഗഢിലെ ക്ഷേത്രത്തിന് മേല്‍ വഖ്ഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചുവോ?

പ്രദേശത്ത് ഇക്കാരണത്താല്‍ ഹിന്ദു- മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ല.

Published

|

Last Updated

ത്തീസഗ്ഢിലെ ഗുന്ദെര്‍ദേഹിയിലെ മാ ചണ്ഡി ദേവി ക്ഷേത്രത്തിന്റെ വസ്തുവില്‍ വഖ്ഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചുവെന്ന പ്രചാരണം സംഘ്പരിവാരം സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്നുണ്ട്. ക്ഷേത്രത്തിനകത്ത് 786 എന്നെഴുതിയ പച്ച പതാക തൂങ്ങിക്കിടക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് പ്രചാരണം. ഇതിന്റെ വസ്തുത അറിയാം:

പ്രചാരണം : മാ ചണ്ഡി ദേവി ക്ഷേത്രത്തിന്റെ വസ്തുവില്‍ വഖ്ഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ജീ, എന്താണിതെല്ലാം. ദയവായി അങ്ങ് ഇത് അവസാനിപ്പിക്കണം (ട്വിറ്ററില്‍ പ്രചരിക്കുന്ന സന്ദേശം).

വസ്തുത : നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തില്‍ ആദ്യകാലം മുതല്‍ക്കേ ചണ്ഡി മാ ദേവിക്കൊപ്പം 786 എന്നെഴുതിയ പച്ചപ്പതാകയും ഭക്തര്‍ ആരാധിക്കുന്നുണ്ട്. സൂഫിയായിരുന്ന സയ്യിദ് ബാബയുടെ പതാകയാണിതെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. സമീപത്തെ റാംസാഗര്‍ കുളത്തില്‍ മാ ചണ്ഡിയുടെ വിഗ്രഹവും അര്‍ധ ചന്ദ്രന്റെ ചിത്രവും കണ്ടെത്തിയിരുന്നു. മുസ്ലിംകള്‍ക്കിടയില്‍ ബാലചന്ദ്രന് പ്രത്യേകതയുണ്ട്. പ്രദേശത്തെ മുസ്ലിംകള്‍ ആവശ്യപ്പെട്ടത് അനുസരിച്ച്, നാട്ടുരാജാവായ ഠാക്കൂര്‍ നിഹാല്‍ സിംഗ്, ബാലചന്ദ്രന്റെ ചിത്രം ഒരു പെട്ടിയിലാക്കുകയും പച്ച തുണി കൊണ്ട് അത് പൊതിയുകയും ക്ഷേത്രം പണികഴിച്ചപ്പോള്‍ അതിനകത്ത് സ്ഥാപിക്കുകയും ചെയ്തു. സയ്യിദ് ബാബ സാഹിബിന്റെതാണ് 786 എന്നെഴുതിയ ഈ പതാക.

പ്രദേശത്ത് ഇക്കാരണത്താല്‍ ഹിന്ദു- മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ല. രാജകുടുാബംഗവും മുന്‍ എം എല്‍ എയും ക്ഷേത്രം പരിപാലകനുമായ രാജേന്ദ്ര കുമാര്‍ റായ് ആണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. ഇരുകൂട്ടരും ക്ഷേത്രത്തിലെത്തുന്നുണ്ട്. വഖ്ഫ് ബോര്‍ഡ് ഒരിക്കലും ക്ഷേത്രത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും രാജേന്ദ്ര കുമാര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ക്ഷേത്ര പൂജാരി ഖൊര്‍ബഹര റാം കന്‍വാറും തള്ളുന്നു. ക്ഷേത്ര നട തുറക്കുമ്പോള്‍ സയ്യിദ് ബാബക്ക് വേണ്ടി ആദ്യം ചന്ദനത്തിരി കത്തിക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നും തുടര്‍ന്നാണ് ദേവിയെ ആരാധിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍, ഇതുവരെ സാമുദായിക പ്രശ്‌നമില്ലാത്ത ഒരിടത്ത് മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യമെന്ന് ഈ നുണപ്രചാരണത്തിലൂടെ മനസ്സിലാക്കാം. മാത്രമല്ല, ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത് എന്നതിനാല്‍ കൂടിയാണ് ഈ വിദ്വേഷ പ്രചാരണം.

 

Latest