Union Budget 2026
പ്രവാസികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ ഇനി കൂടുതൽ നിക്ഷേപിക്കാം
വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാവുന്ന പരിധി അഞ്ച് ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർത്തി
ന്യൂഡൽഹി | പ്രവാസി ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും ഇന്ത്യൻ ഓഹരി വിപണിയിൽ കൂടുതൽ എളുപ്പത്തിൽ നിക്ഷേപം നടത്തുന്നതിനായി പോർട്ട്ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീമിൽ നിർണായക മാറ്റങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ പ്രകാരം വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാവുന്ന പരിധി അഞ്ച് ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർത്തി. കൂടാതെ, ഒരു കമ്പനിയിലെ ആകെ വിദേശ നിക്ഷേപ പരിധി 10 ശതമാനത്തിൽ നിന്നും 24 ശതമാനമായും വർധിപ്പിച്ചു. പ്രവാസി നിക്ഷേപകർക്ക് ആർ ബി ഐ അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി ഓഹരികൾ വാങ്ങാനും വിൽക്കാനും ഇതിലൂടെ സാധിക്കും.
ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. 2025ൽ 19 ബില്യൺ രൂപയും 2026 ജനുവരിയിൽ മാത്രം 4 ബില്യൺ രൂപയും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. രൂപയുടെ മൂല്യത്തകർച്ചയും നികുതിക്ക് ശേഷമുള്ള ലാഭവിഹിതത്തിലെ കുറവുമാണ് വിദേശികളെ ഇന്ത്യൻ വിപണിയിൽ നിന്നും അകറ്റിയത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശ വിനിമയ ചട്ടങ്ങളിൽ പുനഃപരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
നഗര സാമ്പത്തിക മേഖലകളുടെ വികസനത്തിനായി 5,000 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.




