Connect with us

International

എംബസി കൈയ്യൊഴിഞ്ഞു; പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ

Published

|

Last Updated

കീവ് | യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ഇന്ത്യൻ എംബസിക്ക് സമീപം വിദ്യാർഥികളുടെെ പ്രതിഷേധം.  എംബസി തങ്ങളെ കൈയ്യൊഴിഞ്ഞുവെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

എംബസിയുടെ ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥികളോട് അതിർത്തിയിലേക്ക് നീങ്ങാനാണ് എംബസി നിർദേശിച്ചത്. സ്വന്തം ചെലവിൽ അതിർത്തികളിലേക്ക് പോകണമെന്ന ഇന്ത്യൻ എംബസിയുടെ നിർദേശത്തിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. ‘സ്വന്തം ഉത്തരവാദിത്തത്തിൽ പടിഞ്ഞാറൻ യുക്രൈൻ വഴി രക്ഷപ്പെട്ടോളൂ എന്നാണ് എംബസി ഞങ്ങളോട് പറഞ്ഞത്. യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരും ഉറപ്പും എംബസി നൽകിയിട്ടില്ല’- വിദ്യാർഥികൾ പറയുന്നു.

യുക്രെയ്നിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ എംബസി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി വിദ്യാർഥികളുടെ രക്ഷിതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ കുട്ടികൾ ദുരിതത്തിലാണെന്നാണ് മലയാളികളായ വിദ്യാർഥികളുടെ രക്ഷിതാക്കൾ തൃശൂരിൽ പറഞ്ഞത്.

ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടയ്ക്കിടെ മാറ്റിപ്പറയുകയാണ്.  ഇന്ത്യന്‍ എംബസിയുടെ നിർദേശം  കേട്ട് പോളണ്ടിലേക്ക് കാല്‍നടയായി കിലോമീറ്ററുകളോളം യാത്ര ചെയ്ത്  റവറസ ബോർഡറിൽ എത്തിയ വിദ്യാര്‍ഥികളോട് ഷഹനായി ബോർഡറിലാണ് പോകേണ്ടതെന്നാണ് പിന്നീട് അറിയിച്ചത്.  രക്ഷപ്പെടുത്താനോ സഹായിക്കാനോ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്ന് ജോഫി ജോസഫ്, ജെയ്മോന്‍ ജോസഫ്, കാതറിന്‍ ജോസഫ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, 219 ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് പറന്നുയർന്നു. 17  മലയാളികളുൾപ്പെടെയുള്ള വിമാനം രാത്രി എട്ടോടെ മുംബൈ വിമാനത്താവളത്തിലാണ് എത്തിച്ചേരുക.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന മലയാളികള്‍ക്കും തമാസം, ഭക്ഷണം മരുന്നും ഒരുക്കുമെന്നും മുഴുവന്‍ പേരെയും സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിരക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് കഴിഞ്ഞു.