Connect with us

National

ഖത്തറിൽ മലയാളി ഉൾപ്പെട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി

വിശദമായ വിധിപ്പകർപ്പിന് കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡൽഹി | ചാരവൃത്തി ആരോപിച്ച്‌ ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവികരുടെ ശിക്ഷ ഇളവ് ചെയ്തു. ഇവരുടെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ ഇളവ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിശദമായ വിധിപ്പകർപ്പിന് കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ലീഗൽ ടീമുമായും മുൻ നാവികരുടെ കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

കമാൻഡർമാരായ പൂർണേന്ദു തിവാരി, സുഗുണാകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻമാരായ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, മലയാളി നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചിരുന്നത്. മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

2022 ഓഗസ്റ്റ് 30 ന് ഖത്തറിന്റെ ഇന്റലിജൻസ് ഏജൻസിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് ഇന്ത്യൻ നേവിയിലെ 8 മുൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. സെപ്തംബർ പകുതിയോടെയാണ് ഇന്ത്യൻ എംബസിയെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം ഒക്ടോബർ മൂന്നിന് ആദ്യമായി കോൺസുലർ പ്രവേശനം അനുവദിച്ചു. ഡിസംബറിൽ രണ്ടാമത്തെ കോൺസുലർ പ്രവേശനവും അനുവദിച്ചു. ഒക്ടോബർ 26ന് ഖത്തർ കോടതി എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.