Connect with us

National

കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; പഞ്ചാബ് മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ജാക്കറും പാര്‍ട്ടി വിട്ടു

വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് താന്‍ കോണ്‍ഗ്രസിന് അനഭിമതനായതെന്ന് ബി ജെ പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ തലത്തിലെ കോണ്‍ഗ്രസ് വിടുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയോട് വിടപറഞ്ഞതിനു പിന്നാലെ പഞ്ചാബ് മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ജാക്കറും പാര്‍ട്ടി വിട്ടു. സുനില്‍ ജാക്കര്‍ ബി ജെ പിയില്‍ പ്രവേശിക്കുകയും ചെയ്തു. വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് താന്‍ കോണ്‍ഗ്രസിന് അനഭിമതനായതെന്ന് ബി ജെ പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ‘ഡല്‍ഹിയിലിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കുകയാണ്. ദേശീയത, ഐക്യം തുടങ്ങിയ വിഷയങ്ങളിലെ നിലപാടിന്റെ പേരില്‍ അമ്പത് വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.’- ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ ജാക്കര്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തിന് പിന്നാലെയുള്ള കൊഴിഞ്ഞുപോക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്.

പാര്‍ട്ടി പുനസ്സംഘടനയോടെ കോണ്‍ഗ്രസുമായി അകന്ന ജാക്കര്‍ തിരഞ്ഞെടുപ്പ് കാലത്ത് മുന്‍ മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പാര്‍ട്ടി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി നല്‍കാതിരുന്ന ജാക്കറിനെ രണ്ട് വര്‍ഷം പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തി. പിന്നീട് ചിന്തന്‍ ശിബിരം നടക്കുമ്പോള്‍ ‘ഗുഡ്‌ബൈ, ഗുഡ് ലക്ക്’ എന്ന് പറഞ്ഞ് ജാക്കര്‍ കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.