International
കെട്ടിടത്തിനടിയില്‍ മരണവെപ്രാളം; ഗസ്സയില്‍ അവശിഷ്ടങ്ങള്‍ മാറ്റാനും സംവിധാനങ്ങളില്ല
സഹായിക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍

ഗസ്സസിറ്റി | ഇസ്‌റാഈല്‍ അതിശക്തമായി ആക്രമണം അഴിച്ചുവിടുന്ന ഗസ്സയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അവതാളത്തില്‍. വ്യോമാക്രമണത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ പലരും മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന് കൊല്ലപ്പെടുകയാണ്. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് മൂലം തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട് ആയിരക്കണക്കിനാളുകള്‍ മരിച്ചതായി ഗസ്സയിലെ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിരന്തരമുള്ള ആക്രമണം മൂലം രക്ഷാപ്രവര്‍ത്തകരും വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുഗൈര്‍ പറഞ്ഞു. 170,000ത്തിലധികം അടിയന്തര കോളുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അവയില്‍ പലതും പരുക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ ഫലസ്തീനികളെ സ്ഥലത്ത് നിന്ന് മാറ്റാനാണ്. ശാരീരികമായും മാനസികമായും ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. കാരണം ഞങ്ങളില്‍ തന്നെ 25 ശതമാനത്തിലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ചുറ്റികയും ഷവലും മാത്രമേയുള്ളൂ. കൈവശമുണ്ടായിരുന്ന ഭാരമേറിയ യന്ത്രങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. ജനവാസ മേഖലകളെയാണ് ഇസ്‌റാഈല്‍ ആക്രമിക്കുന്നത്. ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫലസ്തീന്‍ വനിതാ ഡോക്ടറുടെ ഒമ്പത് കുട്ടികളെ ഇസ്രാഈല്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തി. ഗസ്സയില്‍ പട്ടിണിമൂലം ഇന്ന് നാല് വയസ്സുകാരന്‍ കൂടി മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണവും തുടരുകയാണ്. നാസര്‍ ആശുപത്രിയിലെ പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോ. അല അല്‍ നജ്ജാറിന്റെ കുട്ടികളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഡോക്ടര്‍ ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നതിനിടയിലാണ് വീട്ടില്‍ ആക്രമണം നടന്നത്.