Connect with us

Union Budget 2026

17 ക്യാൻസർ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി; ഏഴ് അപൂർവ രോഗങ്ങളുടെ മരുന്നുകൾക്ക് ഇറക്കുമതി തീരുവയിൽ ഇളവ്

ഇറക്കുമതി ചെയ്യുന്ന വിലകൂടിയ കാൻസർ മരുന്നുകളുടെ വില കുറയ്ക്കാനും സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും ഈ തീരുമാനം സഹായിക്കും

Published

|

Last Updated

ന്യൂഡൽഹി | കാൻസർ രോഗികൾക്കും അപൂർവ രോഗങ്ങൾ ബാധിച്ചവർക്കും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 17 കാൻസർ മരുന്നുകളുടെയും ജീവൻരക്ഷാ ഔഷധങ്ങളുടെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ കാൻസർ മരുന്നുകളുടെ വില കുറയ്ക്കാനും സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും ഈ തീരുമാനം സഹായിക്കും. സങ്കീർണ്ണമായ കാൻസർ ചികിത്സകൾക്ക് വിദേശ മരുന്നുകളെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും.

കാൻസർ മരുന്നുകൾക്ക് പുറമെ ഏഴ് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾക്കും ഇറക്കുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കാത്തതും വിദേശത്തുനിന്ന് നേരിട്ട് എത്തിക്കേണ്ടി വരുന്നതുമായ മരുന്നുകളെയാണ് നികുതിയിൽ നിന്നും ഒഴിവാക്കിയത്. രാജ്യത്തെ കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗികൾക്ക് നേരിട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

നിലവിൽ ഇറക്കുമതി ചെയ്യുന്ന ഓങ്കോളജി മരുന്നുകൾക്ക് വലിയ തോതിൽ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടി വരുന്നത് അവയുടെ വിപണി വില വർധിപ്പിക്കാൻ കാരണമായിരുന്നു. നികുതി ഒഴിവാക്കുന്നതോടെ ഇതിന്റെ ഗുണം നേരിട്ട് രോഗികൾക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ ചെലവുകൾ കുറയ്ക്കുന്നതിനും സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങൾ. മരുന്നുകളുടെ വില കുറയുന്നത് ആയിരക്കണക്കിന് രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്.

Latest