Connect with us

National

ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ

പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്‌റാഈലെന്ന തെമ്മാടി രാഷ്ട്രത്തെ ഉപയോഗിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ആക്രമണോത്സുകമായ പ്രസ്താവനകളെ ശക്തമായി എതിര്‍ത്ത് സി പി എം പോളിറ്റ് ബ്യൂറോ. ഇത്തരം പ്രസ്താവനകള്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനും മേഖലയെ മുഴുവന്‍ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുന്നതിനും കാരണമാകുമെന്ന് സി പി എം വിലയിരുത്തി.

ഇറാനിയന്‍ നേതാക്കളെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇറാന്റെ നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെടുകയുമാണ് ട്രംപ്. പശ്ചിമേഷ്യയില്‍ വന്‍തോതില്‍ യു എസ് സൈന്യത്തെ വിന്യസിക്കുന്നത് ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രാഈലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ സന്നദ്ധതയെയാണ് വ്യക്തമാക്കുന്നത്. അപകടകരമായ ഈ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയെയും ലോകത്തെയും വിനാശകരമായ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ട്.

കാനഡയില്‍ നടന്ന ജി-7 യോഗത്തില്‍ നിന്നുള്ള പ്രസ്താവനയും ഈ സാധ്യതക്ക് ആക്കം കൂട്ടുന്നതാണ്. ഇസ്രാഈലിന്റെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട് ഇറാനെ കുറ്റപ്പെടുത്തുകയാണ് ജി-7. പശ്ചിമേഷ്യയില്‍ നിലവിലുണ്ടായ സംഘര്‍ഷാവസ്ഥയുടെ പ്രാഥമിക ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് വ്യക്തമാണ്. ഗസ്സയിലെ വംശഹത്യക്ക് പിന്നാലെ സിറിയ, ലബനന്‍, യെമന്‍, ഇറാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും മനഃപൂര്‍വം സൈനിക നടപടികള്‍ വ്യാപിപ്പിക്കുകയായിരുന്നു ഇസ്‌റാഈല്‍. ഇസ്രാഈലിനെ നിയന്ത്രിക്കാത്തിടത്തോളം കാലം മേഖലയിലെ സമാധാനവും സ്ഥിരതയും അപ്രാപ്യമായിരിക്കും.

പശ്ചിമേഷ്യയിലും അതിനപ്പുറത്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്‌റാഈലെന്ന തെമ്മാടി രാഷ്ട്രത്തെ ഉപയോഗിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. അമേരിക്കയും ഇസ്‌റാഈലും അവരുടെ ആക്രമണാത്മക നടപടികള്‍ അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാനായി സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി പ്രവര്‍ത്തിക്കണമെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest