Connect with us

National

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ അറസ്റ്റ് കുറ്റകൃത്യം: ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

റിട്ടയര്‍ ചെയ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

Published

|

Last Updated

കൊല്‍ക്കത്ത|ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കല്യാണി സബ്-ഡിവിഷണല്‍ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. ഡിജിറ്റല്‍ അറസ്റ്റ് കേസിലെ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത് വെള്ളിയാഴ്ച പുറപ്പെടുവിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് പേര്‍, ഹരിയാനയില്‍ നിന്ന് മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. റിട്ടയര്‍ ചെയ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയില്‍നിന്നാണ് ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപ പ്രതികള്‍ തട്ടിയെടുത്തത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി 2024ല്‍ നല്‍കിയ പരാതിയില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് അന്വേഷണം ആരംഭിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ച് മുംബൈ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന വാട്സ് അപ് കോള്‍ മുഖേനയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. തുക ഒന്നിലധികം അക്കൗണ്ടുകളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്. ഇന്ത്യന്‍ സിം കാര്‍ഡ് ഉപയോഗിച്ച് കംബോര്‍ഡിയയില്‍ നിന്നാണ് കോളുകള്‍ വിളിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. രാജ്യ വ്യാപകമായി 100ല്‍ അധികം വ്യക്തികളെ ഇവര്‍ സമാനമായ രീതിയില്‍ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിലൂടെ മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി ഒരു സ്ത്രീയടക്കം 13 പേരെ പോലീസ് പിടികൂടിയിരുന്നു. പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല. കസ്റ്റഡിയിലുള്ള പ്രതികളുടെ വിചാരണ ഫെബ്രുവരി 24ന് ആരംഭിച്ചു. അഞ്ച് മാസത്തിനുള്ളില്‍ വിചാരണ അവസാനിച്ചു. ഭാരതീയ ന്യായ സംഹിതയുടെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.