Connect with us

National

കോണ്‍ഗ്രസും ബിജെപിയും രഹസ്യധാരണയില്‍; ഇന്ത്യാ സഖ്യം വിട്ടതായി ആം ആദ്മി പാര്‍ട്ടി

മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യാ സഖ്യം വിട്ടതായി ആം ആദ്മി പാര്‍ട്ടി. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും എഎപി വക്താവ് അനുരാഗ് ദണ്ഡ പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു. . ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ലെന്നും ദണ്ഡ എക്സില്‍ കുറിച്ചു. ബിഹാര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു

രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും എന്നതാണ് യഥാര്‍ഥ സത്യം. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നുവെന്നും അനുരാഗ് ദണ്ഡ അന്വേ പ്രസ്താവനയില്‍ കുറിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 240 സീറ്റുകള്‍ ഉറപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് അനുകൂലമാകുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി

പ്രത്യേക പാര്‍ലമെന്ററി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ശേഷമായിരുന്നു കത്ത് നല്‍കിയത്. ഈ യോഗത്തില്‍ നിന്ന് ആംആദ്മി നേതാക്കള്‍ വിട്ടുനിന്നിരുന്നു. ആവശ്യം ഉന്നയിച്ച് സ്വന്തം നിലക്ക് കത്ത് നല്‍കുമെന്നായിരുന്നു ആംആദ്മി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് സഖ്യം വിടുന്നതായി അറിയിച്ചിരിക്കുന്നത്

 

Latest