Connect with us

Kerala

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു; 18 ജീവനക്കാർ കടലിൽ ചാടി

ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 85 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. 

Published

|

Last Updated

കോഴിക്കോട് |  കേരള തീരത്ത്, ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

കപ്പലിൽ 22 തൊഴിലാളികൾ ഉണ്ടായിരുന്നതായും, ഇതിൽ 18 പേർ കടലിലേക്ക് ചാടിയതായും വിവരമുണ്ട്. കടലിൽ ചാടിയ 18 പേരെയും രക്ഷപ്പെടുത്തിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അഞ്ച് പേർക്ക് പൊള്ളലേറ്റതായും നാല് പേരെ കാണാതായതായും വൃത്തങ്ങൾ പറയുന്നു. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല.

കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, അപകടം നടന്ന കപ്പൽ ബേപ്പൂരിൽ നിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ്. എന്നാൽ അഴീക്കലിന് സമീപമാണ് അപകടം സംഭവിച്ചിരിക്കുന്നത്. കൊളംബോയിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് കപ്പൽ പുറപ്പെട്ടത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഐ.സി.ജി.എസ് സാചേത്, അർണവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. .രാവിലെ 10 മണിയോടെയാണ് അപകടവിവരം ലഭിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി കപ്പൽ അയക്കുകയും ചെയ്തു. ഈ കപ്പൽ ഉടൻതന്നെ തീപിടിച്ച കപ്പലിന് സമീപമെത്തും. കോസ്റ്റ് ഗാർഡിന്റെ ഡ്രോണിയർ വിമാനം നിരീക്ഷണത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന 650-ഓളം കണ്ടെയ്‌നറുകളിൽ 50 എണ്ണം വെള്ളത്തിൽ പതിച്ചതായും വിവരമുണ്ട്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest