Connect with us

തിങ്കളാഴ്ച തിരുവന്തപുരത്തു നടന്ന യു ഡി എഫ് നേതൃയോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നത് കോണ്‍ഗ്രസില്‍ രൂക്ഷമാകുന്ന ആഭ്യന്തര പോരിന്റെ പ്രതിഫലനം.
പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍്ക്കാറിനെതിരെ കെ റെയില്‍ സമരം അടക്കം നിര്‍ണായക കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്.

സംസ്ഥാനത്തെ പാര്‍ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ ഇരു നേതാക്കളുടേയും കടുത്ത അതൃപ്തി അതിരു ലംഘിക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്താനോ രാഷ്ട്രീയകാര്യ സമിതി വിളിക്കാനോ കെ സുധാകരന്‍ നേതൃത്വം തയ്യാറാവുന്നില്ല എന്നതാണ് ഇരു നേതാക്കളേയും തളര്‍ത്തിയത്. ഭാരവാഹി നിയമനങ്ങള്‍ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറല്‍ സെക്രട്ടറിമാര്‍ക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നല്‍കിയതെന്നുമാണ് ഒടുവിലത്തെ വിമര്‍ശനം.

ചെന്നിത്തലയുമായി ആലോചിച്ചായിരുന്നു ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തി സോണിയാ ഗാന്ധിക്കുമുമ്പില്‍ പരാതിയുടെ കെട്ടഴിച്ചത്. മുതിര്‍ന്ന നേതാവിന്റെ ആവലാതി കേട്ടതല്ലാതെ മുതിര്‍ന്ന നേതാവിനെ കൈവിടുകയായിരുന്നു സോണിയാ ഗാന്ധി ചെയ്തത്. ഇതു വ്യക്തമായതോടെ രണ്ടു മുതിര്‍ന്ന നേതാക്കളേയും സമ്പൂര്‍ണമായി അവഗണിക്കാനാണു കെ സുധാകരന്‍ നേതൃത്വം തയ്യാറാവുന്നത്.

വീഡിയോ കാണാം