Connect with us

International

രാഹുലിനെതിരായ കേസ്: ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷ;ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം

കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മ്മനി. രാഹുല്‍ ഗാന്ധിയുടെ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. രാഹുലിനെതിരായ സൂറത്ത് കോടതി വിധിയും ശേഷമുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ശ്രദ്ധിച്ചിരുന്നെന്നും വിദേശകാര്യമന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.

സമാന കേസില്‍ പട്‌ന കോടതിയില്‍ ഹാജരാകാനും രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 12ന് ഹാജരായി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ തീയതി നീട്ടി ചോദിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. ഏപ്രില്‍ അഞ്ചിലെ കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പ് കേസില്‍ രാഹുല്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്.

 

 

 

Latest