Connect with us

Kerala

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബില്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം |  വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഗവര്‍ണ്ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നോമിനേറ്റ് ചെയ്യാന്‍ അധഥികാരമുള്ള ബില്ലിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുന്നതിനിടെയാണ് വി സി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശയിലാണ് തീരുമാനം. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശിപാര്‍ശയില്‍ പറഞ്ഞിരുന്നു. സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.

സര്‍വ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നല്‍കുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണം. ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സര്‍വ്വകലാശാലകള്‍ക്കും പ്രത്യേക ചാന്‍സലര്‍ വേണം. വൈസ് ചാന്‍സലറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറേയും തിരഞ്ഞെടുക്കാം എന്നായിരുന്നു ശിപാര്‍ശ.നേരത്തെ എന്‍ കെ ജയകുമാര്‍ അധ്യക്ഷനായ നിയമ പരിഷ്‌ക്കരണ കമ്മീഷനും വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കുറക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ വെക്കാമെന്ന ഭേദഗതിയോടെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നടപടി തുടങ്ങിയത്.

 

Latest