Connect with us

buldozer

യു പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; ഇത്തവണ പ്രവാചകനിന്ദാ പ്രതിഷേധ കേസില്‍ പെട്ടവര്‍ക്ക് നേരെ

അറസ്റ്റിലായി പിറ്റേന്നാണ് മുനിസിപ്പല്‍ സംഘം ബുള്‍ഡോസറുകളുമായെത്തി കേസില്‍ പെട്ട രണ്ട് പേരുടെ വീടുകള്‍ പൊളിച്ചത്.

Published

|

Last Updated

ലക്‌നോ | ബി ജെ പി ദേശീയ വക്താക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് കേസില്‍ പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അറസ്റ്റിലായി പിറ്റേന്നാണ് മുനിസിപ്പല്‍ സംഘം ബുള്‍ഡോസറുകളുമായെത്തി കേസില്‍ പെട്ട രണ്ട് പേരുടെ വീടുകള്‍ പൊളിച്ചത്. കനത്ത പോലീസ് കാവലിലായിരുന്നു പൊളിക്കല്‍.

വീടുകള്‍ പൊളിക്കുന്ന ദൃശ്യം ശഹരണ്‍പൂര്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ശഹരണ്‍പൂര്‍ പോലീസ് 64 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികളായ മുസമ്മില്‍, അബ്ദുല്‍ വാഖിര്‍ എന്നിവരുടെ വീടിന്റെ ഗേറ്റുകളും പുറുംമതിലുമാണ് തകര്‍ത്തത്. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചായിരുന്നു പൊളിക്കല്‍.

ജൂണ്‍ മൂന്നിന് പ്രതിഷേധവും കല്ലേറുമുണ്ടായ കാണ്‍പൂരിലും വീട് പൊളിച്ചിട്ടുണ്ട്. പ്രാദേശിക നേതാവ് സഫര്‍ ഹയാത് ഹാശ്മിയുമായി ബന്ധമുള്ള ഭൂമാഫിയക്കാരനായ മുഹമ്മദ് ഇശ്തിയാഖിന്റെ വസ്തുവകകളാണ് നശിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇശ്തിയാഖിന്റെ പുതിയ വീടാണ് തകര്‍ത്തത്.