Connect with us

National

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്ര ഹിയറിംഗിൽ നിന്ന് ഇറങ്ങിപ്പോയി; വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപണം

ബി.ജെ.പി എം പി രമേഷ് ബിധുരിയുടെ ഇസ്ലാമോഫോബിക് പരിഹാസത്തിനിരയായ ബഹുജൻ സമാജ് വാദി പാർട്ടിയുടെ ഡാനിഷ് അലി ഉൾപ്പെടെ പ്രതിപക്ഷ എം.പിമാരും വാക്കൗട്ടിൽ മഹുവയ്ക്ക് ഒപ്പം ചേർന്നു.

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ കേസിൽ എത്തിക്സ് കമ്മിറ്റി നടത്തിയ ഹിയറിങ്ങിൽ നിന്ന് ത്രിണമൂൽ കോൺഗ്രസ്‌ എംപി മഹുവ മൊയ്‌ത്ര ഇറങ്ങിപ്പോയി. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ രണ്ട് കോടി രൂപ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് മഹുവ എത്തിക്‌സ് കമ്മറ്റിക്കു മുന്നിൽ ഹാജരായത്.

കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ സമിതിയുടെ അധ്യക്ഷൻ വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കുന്നതായി മൊയ്ത്ര ആരോപിച്ചു. ബി.ജെ.പി എം പി രമേഷ് ബിധുരിയുടെ ഇസ്ലാമോഫോബിക് പരിഹാസത്തിനിരയായ ബഹുജൻ സമാജ് വാദി പാർട്ടിയുടെ ഡാനിഷ് അലി ഉൾപ്പെടെ പ്രതിപക്ഷ എം.പിമാരും വാക്കൗട്ടിൽ മഹുവയ്ക്ക് ഒപ്പം ചേർന്നു.

ഒരു വനിതാ എംപി ആയിരുന്നിട്ട് കൂടി മഹുവയോട് ബി ജെ പി. എംപിയും സമിതിയുടെ അധ്യക്ഷനുമായ വിനോദ് കുമാർ സോങ്കർ വ്യക്തിപരമായ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചതായി പ്രതിപക്ഷ എംപിമാർ ആരോപിച്ചു. പാർലമെന്റിന്റെ വെബ്‌സൈറ്റ് ക്രിഡൻഷ്യൽ വ്യവസായിക്ക് കൈമാറിയതായി മഹുവ സമ്മതിച്ചതിനെ തുടർന്ന് വ്യവസായി ദർശൻ ഹിരാനന്ദാനിയുമായുള്ള ബന്ധത്തെ വളചൊടിക്കുന്ന തരത്തിൽ സമിതി ചോദ്യങ്ങൾ ചോദിച്ചതായി മഹുവ കുറ്റപ്പെടുത്തി. ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം മഹുവ മൊയ്ത്ര പൂർണമായി നിഷേധിച്ചിട്ടുണ്ട്.

2023-ൽ നിങ്ങൾ എത്ര തവണ മിസ്റ്റർ ഹിരാനന്ദാനിയുമായി കണ്ടുമുട്ടി , ‘എത്ര തവണ നിങ്ങൾ ദുബായ് സന്ദർശിച്ചു? കൂടെ ആരൊക്കെ ഉണ്ടായിരുന്നു,’നിങ്ങൾ ഏത് ഹോട്ടലിലാണ് (ദുബായിൽ) താമസിച്ചത്? തുടങ്ങിയ ചോദ്യങ്ങളായിരുന്നു മഹുവയ്ക്ക് നേരെ ഉയർന്നത്. ചില ചോദ്യങ്ങൾക്ക് മഹുവ ഉത്തരം നൽകിയതായി പ്രതിപക്ഷ എംപിമാർ അവകാശപ്പെട്ടു. ഒരു കുടുംബ ചടങ്ങിനായി ദുബായിൽ പോയിട്ടുണ്ടെന്നും കുറഞ്ഞത് മൂന്ന് തവണയെങ്കിലും നഗരം സന്ദർശിച്ചിട്ടുണ്ടെന്നും മഹുവ പറഞ്ഞു. എന്നാൽ ബിജെപി നേതാവ് വിനോദ് ,സോങ്കർ തൃപ്തനല്ലെന്ന കാരണത്താൽ ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ക്രോസ് വിസ്താരത്തിൽ മഹുവ മൊയ്ത്ര സഹകരിച്ചില്ലെന്നും കൂടുതൽ ചോദ്യങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും പാനലിനും തനിക്കും എതിരെ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചെന്നുമാണ് സോങ്കറിന്റെ വാദം.

---- facebook comment plugin here -----

Latest