Connect with us

Health

സ്തനാര്‍ബുദം; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്തനാര്‍ബുദ ചികിത്സ സാധ്യമാണ്.

Published

|

Last Updated

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം. കേരളത്തിലെ കണക്കു നോക്കിയാലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഈ കാന്‍സര്‍ തന്നെയാണ്. ഇത് കൂടുതലായും വരുന്നത് സ്ത്രീകളിലാണ്. എന്നാല്‍ ഒന്നോ രണ്ടോ ശതമാനം പുരുഷന്മാരെയും ബാധിക്കാറുണ്ട്.

ലക്ഷണങ്ങള്‍

സ്തനത്തില്‍ മുഴ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിന്റെ തൊലിയില്‍ നിറവ്യത്യാസം, വേദനയില്ലാത്ത മുറിവുകള്‍, മുലക്കണ്ണില്‍ നിന്ന് നീര് വരിക, വേദന, വ്രണങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഈ ലക്ഷണങ്ങള്‍ മറ്റ് അസുഖത്തിന്റെ കൂടി ലക്ഷണങ്ങളാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ബയോപ്‌സി ചെയ്തതിനുശേഷമാണ് സ്തനാര്‍ബുദമുണ്ടോ എന്ന കാര്യം ഉറപ്പിക്കാന്‍ സാധിക്കുക.

സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അര്‍ബുദം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദം തലച്ചോറിലേക്ക് വ്യാപിക്കുകയാണെങ്കില്‍ തലവേദന, ഛര്‍ദി എന്നിവയെല്ലാം ഉണ്ടാകാം. ശ്വാസകോശത്തിനെ ബാധിക്കുകയാണെങ്കില്‍ ശ്വാസംമുട്ടല്‍, എല്ലിലേക്ക് വ്യാപിക്കുകയാണെങ്കില്‍ നടുവേദന, എല്ല് പൊട്ടുക, വയറിന് വീക്കം എന്നിവയെല്ലാം ഉണ്ടാകുന്നു. ആദ്യഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ മികച്ച ചികിത്സയിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കും.

സതനാര്‍ബുദം വരാനുള്ള സാധ്യത

പ്രധാനമായും സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതലായും കണ്ടുവരുന്നത്. അഞ്ചു മുതല്‍ 10 ശതമാനം വരെ ജനിതക കാരണങ്ങളാലാണ് സ്തനാര്‍ബുദം ഉണ്ടാകുന്നത്. 45 വയസ്സിനു ശേഷം സ്തനാര്‍ബുദ സാധ്യത വളരെയധികം വര്‍ധിക്കുന്നു. സ്തനാര്‍ബുദരോഗങ്ങളില്‍ സ്ത്രീ ഹോര്‍മോണുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗര്‍ഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. ആര്‍ത്തവാനന്തരമുള്ള ഹോര്‍മോണുകളുടെ ഉപയോഗം കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യപാനം സ്തനാര്‍ബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷനു വിധേയമാകുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു.

ചികിത്സ

മാറിന്റെ എക്സ്റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാന്‍ സാധിക്കും. ഒപ്പം കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. വളരെ നേരത്തേ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്തനാര്‍ബുദ ചികിത്സ സാധ്യമാണ്. സ്തനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്ന തരം സര്‍ജറികള്‍ സാധ്യമാണ്. അതിനോടൊപ്പം തന്നെ സ്തനങ്ങള്‍ പുനര്‍നിര്‍മിക്കുന്ന തരത്തിലുള്ള സര്‍ജറികളുമുണ്ട്. ഇതിനായി ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ, മറ്റു കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാവുന്നതാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. വര്‍ഷ
കണ്‍സള്‍ട്ടന്റ് ഇന്‍ ജനറല്‍ സര്‍ജറി
ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കണ്ണൂര്‍

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്