Connect with us

Political Crisis in Bihar

നിതീഷ് കുമാര്‍ രാജി സമര്‍പ്പിച്ചു: ബിഹാറില്‍ വീണ്ടും മഹാസഖ്യം

അടുത്തകാലത്തായി നിരവധി സംസ്ഥാന സര്‍ക്കാറുകളെ അട്ടിമിറിച്ച് ഭരണം പിടിച്ച ബി ജെ പിക്ക് ബിഹാറിന്‍റെ മണ്ണില്‍ നിന്നും വലിയ തിരിച്ചടി

Published

|

Last Updated

പാറ്റ്‌ന | കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് വലിയ തിരിച്ചടി നല്‍കി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു എന്‍ ഡി എ സഖ്യം വിട്ടു.  ബി ജെ പിയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിച്ചതായി പാര്‍ട്ടി എം എല്‍ എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ബി ജെ പിയെ ഒഴിവാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മഹാസഖ്യ സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്നും നിതീഷ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് രാജ്ഭവനിലെത്തിയ അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള തന്‍റെ രാജി ഗവര്‍ണര്‍ ഫാഗു ചൗഹാന് കൈമാറി.

പ്രതിപക്ഷ നേതാവും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവിനൊപ്പം നിതീഷ് കുമാര്‍ രാജ്ഭവനിലെത്തിയത്. തന്‍റെ രാജിക്കൊപ്പം പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.   അടുത്തകാലത്തായി നിരവധി സംസ്ഥാന സര്‍ക്കാറുകളെ അട്ടമിറിച്ച് ഭരണം പിടിച്ച ബി ജെ പിക്ക് ലഭിക്കുന്ന വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ബിഹാറിന്റെ മണ്ണില്‍ നിന്നും ലഭിക്കുന്നത്. ജെ ഡി യുവിനെ പിളര്‍ത്തി പുതിയ ഒരു സര്‍ക്കാറുണ്ടാക്കാനുള്ള ബി ജെ പിയുടെ മോഹം നിതീഷ് കുമാറെന്ന രാഷ്ട്രീയ ചാണക്യന് മുന്നില്‍ വിലപ്പോയില്ല. ബി ജെ പിയുടെ നീക്കം തിരിച്ചറിഞ്ഞ അദ്ദേഹം കരുനീക്കുകയായിരുന്നു.

നിതീഷ് എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചാല്‍ പിന്തുണ നല്‍കുമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി രേഖാമൂലം അറിയിച്ചിരുന്നു. ആര്‍ ജെ ഡി നല്‍കിയ കത്തും ഒപ്പം മറ്റ് പ്രതിപക്ഷ കക്ഷികളായ   കോണ്‍ഗ്രസ്,  സി പി ഐ (എല്‍ എല്‍), സി പി എം, സി പി ഐ കക്ഷികളുടെ കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. ഈ ഒരു സാഹചര്യത്തില്‍ എന്‍ ഡി എ ബന്ധം ഉപേക്ഷിച്ചെത്തുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുവിന് പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ എളുപ്പത്തില്‍ കഴിയും.

മഹാസഖ്യത്തിലെ എല്ലാ  പാര്‍ട്ടികക്കും പരിഗണന ലഭിക്കുന്ന ഒരു സര്‍ക്കാറിയിരിക്കും ബിഹാറില്‍ ഇനി അധികാരത്തില്‍വരുക. പുതിയ സര്‍ക്കാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ ജെ ഡിക്ക് മന്ത്രിസഭയില്‍ വലിയ പരിഗണനയഉണ്ടാകും. ആര്‍ ജെ ഡി അധ്യക്ഷന്‍ തേജസ്വി യാദവ് ആഭ്യന്തര വകുപ്പിന്‍റെകൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട് .

അതിനിടെ ജെ ഡി യുവില്‍ നിന്നും ആര്‍ ജെ ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം എം എല്‍ എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ഒരു എം എം എല്‍ എയെ പോലും ചാക്കിട്ടുപിടിക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്ന് ആര്‍ ജെ ഡി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിര്‍ണായക നീക്കങ്ങളാകും വരും മണിക്കൂറുകളില്‍ നടക്കുക.

243ആണ് ബിഹാര്‍ നിയമസഭയുടെ ആകെ സീറ്റുകള്‍. ഇതില്‍ കേവല ഭൂരിഭക്ഷത്തിന് വേണ്ടത് 122 ആണ്. നിലവില്‍ ബി ജെ പി 77, ജെ ഡി യു 45, എച്ച് എ എം നാല്, ഒരു സ്വതന്ത്രന്നടക്കം 127 അംഗങ്ങളുടെ പിന്തുണയാണ് എന്‍ ഡി എക്കുള്ളത്. പ്രതിപക്ഷത്തിന് ആര്‍ ജെ ഡി77, കോമ്‌സിഗ്രസ് 19, സി പി ഐ എം എല്‍ 14, സി പി എം രണ്ട്, സി പി ഐ രണ്ട്അ മജ്ടലിസ് ഒന്ന് അടക്കം 115 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ അവരുടെ സീറ്റ് നില 160ലെത്തും. എന്‍ ഡി എ 88ആയി ചുരുങ്ങും, കാര്യമായയ ഒരു ഭീഷണിയുമില്ലാതെ നിതീഷിന് മഹാസഖ്യത്തിന്റെ ഭാഗമായി പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയും. എന്നാല്‍ കൂറുമാറ്റമടക്കമുള്ള നീക്കങ്ങളുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്യും.

 

 

---- facebook comment plugin here -----

Latest