National
കോൺഗ്രസുമായി അടുപ്പമെന്ന് ആരോപണം; കർണാടകയിൽ രണ്ട് എംഎൽഎമാരെ ബിജെപി പുറത്താക്കി
എസ് ടി സോമശേഖറിനെയും എ ശിവറാം ഹെബ്ബാറിനെയുമാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

ബെംഗളൂരു | പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് കർണാടകയിൽ രണ്ട് എംഎൽഎമാരെ ബിജെപി പുറത്താക്കി. എസ് ടി സോമശേഖറിനെയും എ ശിവറാം ഹെബ്ബാറിനെയുമാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര അറിയിച്ചു. ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷമാണ് പാർട്ടി നേതൃത്വം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം മൂന്നായി. യെദ്യൂരപ്പയെയും മകൻ ബി.വൈ. വിജയേന്ദ്രയെയും പരസ്യമായി വിമർശിച്ചതിന് നേരത്തെ വിജയപുര എം എൽ എ ബസനഗൗഡ പാട്ടീൽ യത്നാലിനെ പാർട്ടി പുറത്താക്കിയിരുന്നു.
യശ്വന്ത്പൂർ, യെല്ലാപ്പൂർ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സോമശേഖറും ഹെബ്ബാറും മുമ്പ് കോൺഗ്രസിലായിരുന്നു. 2019-ൽ എച്ച്.ഡി. കുമാരസ്വാമി നയിച്ച കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ സഹായിച്ച 18 കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാരിൽ ഇവരും ഉൾപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് നാലാം തവണയും ബി.ജെ.പിക്ക് അധികാരത്തിലെത്താൻ വഴിയൊരുക്കുകയും ബി.എസ്. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. കൂറുമാറിയതിനെ തുടർന്ന് ഇരുവരെയും അയോഗ്യരാക്കുകയും പിന്നീട് ഇവർ ബിജെപിയിൽ ചേരുകയുമായിരുന്നു.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ ഇരുവരും വിജയിച്ചെങ്കിലും ഇവർ കോൺഗ്രസുമായി അടുത്തുപ്രവർത്തിക്കുന്നുവെന്ന് കാണിച്ചാണ് പാർട്ടി നടപടി. സോമശേഖറും ഹെബ്ബാറും പലപ്പോഴും പാർട്ടിയുടെ നിർദ്ദേശങ്ങളും തീരുമാനങ്ങളും അവഗണിക്കുകയും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
സ്വയം തിരുത്താൻ അവർക്ക് ദീർഘമായ സമയം നൽകിയിരുന്നുവെങ്കിലും അവർ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചുവെന്നും വിജയേന്ദ്ര പറഞ്ഞു.
അതേസമയം രണ്ട് എംഎൽഎമാരെ പുറത്താക്കിയ ബിജെപി നടപടിയെ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ഈ നടപടിയെ വിമർശിച്ചു. . എസ് ടി സോമശേഖറും ഹെബ്ബാറും ആരെയും നിയമസഭയ്ക്കുള്ളിൽ ബലാത്സംഗം ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ചില നിയമസഭാ സാമാജികർക്കെതിരെ നിരവധി എഫ് ഐ ആറുകളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും മറ്റു ചില ബി ജെ പി നിയമസഭാ സാമാജികർ പ്രതിപക്ഷ നേതാവിന് എച്ച് ഐ വി പകർത്താൻ ശ്രമിക്കുകയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കുടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും എന്നാൽ അവർക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്നും ശിവകുമാർ ആരോപിച്ചു.
പുറത്താക്കിയതിനെക്കുറിച്ച് രണ്ട് എം എൽ എമാരും പ്രതികരിച്ചിട്ടില്ല.