Connect with us

Kerala

ബിന്ദുവിന്റെ വീട് നാഷനല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

കരാര്‍ കൈമാറി. വീട് നിര്‍മാണം 50 ദിവസത്തിനകം പൂര്‍ത്തിയാക്കും.

Published

|

Last Updated

മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുകൊടുക്കുന്നതിനുള്ള കരാര്‍ മന്ത്രി ഡോ. ആര്‍ ബിന്ദു കൈമാറുന്നു.

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഡി ബിന്ദുവിന്റെ കുടുംബത്തിന്റെ വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) യൂണിറ്റുകള്‍ ചേര്‍ന്ന് പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തലയോലപ്പറമ്പ് ഉമ്മാം കുന്നിലുള്ള ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി ഇതുസംബന്ധിച്ച കരാര്‍, കരാറുകാരന്‍ അജിക്ക് കൈമാറി. സി കെ ആശ എം എല്‍ എ, എന്‍ എസ് എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്‍ എന്‍ അന്‍സാര്‍, എന്‍ എസ് എസ് മഹാത്മാഗാന്ധി സര്‍വകലാശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ എന്‍ ശിവദാസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് മൂന്നു പേര്‍ക്കുമാണ് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല.

12.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ നിര്‍മാണം ആരംഭിക്കും. 50 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ സമാഹരിക്കുന്ന തുകയ്‌ക്കൊപ്പം സുമനസുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ ബിന്ദുവിന്റെ വീട്ടിലെത്തിയ മന്ത്രി മാതാവ് സീതാലക്ഷ്മി, ഭര്‍ത്താവ് വിശ്രുതന്‍, മകന്‍ നവനീത് എന്നിവരെ കണ്ട് സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു. മകള്‍ നവമിയുടെ ചികിത്സ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും കുടുംബാംഗങ്ങളെ അറിയിച്ചു.

 

Latest