Connect with us

National

ബംഗാള്‍ മന്ത്രിയുടെ സുഹൃത്ത് അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ നിന്നും വീണ്ടും നോട്ട് വേട്ട

ഇന്നലെ കണ്ടെത്തിയത് 20 കോടിയും സ്വര്‍ണക്കട്ടികളും; ആകെ കണ്ടെടുത്തത് 40 കോടിയിലേറെ രൂപ

Published

|

Last Updated

കൊല്‍ക്കത്ത|  അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ നിന്ന് വീണ്ടും കോടികള്‍ ഇ ഡി കണ്ടെടുത്തു. ബെല്‍ഘാരിയയിലെ അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റില്‍ നിന്നും 20 കോടിയിലേറെ രൂപയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളും കണ്ടെടുത്തതായി ഇ ഡി അറിയിച്ചു. ഇതോടെ അര്‍പ്പിതയുടെ രണ്ട് ഫ്‌ളാറ്റുകളില്‍ നിന്ന് കണ്ടെടുത്ത തുക 40 കോടിക്ക് മുകൡലായി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പാര്‍ഥ ചാറ്റര്‍ജിയുണ്ടാക്കിയ പണം അര്‍പ്പിതയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് ഇ ഡി പറയുന്നത്.

അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ ജൂലൈ 23ന് നടത്തിയ പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. പാര്‍ഥ ചാറ്റര്‍ജി തന്റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബേങ്കായി ഉപയോഗിച്ചിരുന്നുവെന്ന് അര്‍പ്പിത മൊഴി നല്‍കിയിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചിരുന്നത്. എല്ലാ ആഴ്ചയിലും അല്ലെങ്കില്‍ പത്ത് ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അര്‍പ്പിത ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

2016 മുതല്‍ പാര്‍ഥ ചാറ്റര്‍ജിയുമായി അടുപ്പമുണ്ടെന്നും അര്‍പ്പിത പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് പാര്‍ഥ ചാറ്റര്‍ജിക്കെതിരായ കേസ്. കോളജുകള്‍ക്ക് അംഗീകാരം നല്‍കാനും അധ്യാപകരുടെ സ്ഥലംമാറ്റങ്ങള്‍ക്കും മന്ത്രി കോഴ വാങ്ങിയിരുന്നുവെന്നും അര്‍പിതയുടെ മൊഴിയില്‍ പറയുന്നു.

Latest