Connect with us

National

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്വര്‍ണകള്ളക്കടത്ത് ശ്രമം; ഒരാള്‍ അറസ്റ്റില്‍

അനധികൃതമായി കടത്താന്‍ ശ്രമിച്ച 56.5 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. അനധികൃതമായി കടത്താന്‍ ശ്രമിച്ച 56.5 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ ഒരാളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഔട്ട്പോസ്റ്റ് വഴിയാണ് സ്വര്‍ണക്കടത്ത് ശ്രമം നടന്നത്.

ബംഗ്ലാദേശ് ഭാഗത്ത് നിന്നുള്ള ഒരാള്‍ വേലിക്ക് മുകളിലൂടെ ഒരു പാക്കറ്റ് ഇന്ത്യയുടെ ഭാഗത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിപോകുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് പട്രോളിംഗ് സംഘത്തെ വിവരമറിയിച്ചത്. പാക്കറ്റ് പരിശോധിച്ചപ്പോള്‍ എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും മൊബൈല്‍ ഫോണും കണ്ടെടുത്തു.

തുടര്‍ന്ന് പാക്കറ്റ് എടുക്കാന്‍ വരുന്നയാളെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ തയാറെടുപ്പ് നടത്തി. ഒരു ഇന്ത്യന്‍ പൗരനെയാണ് ബിഎസ്എഫ് പിടികൂടിയതെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍, സിറാജുല്ല ഷെയ്ഖ് എന്ന ബംഗ്ലാദേശ് പൗരനില്‍ നിന്നാണ് താന്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റ് വാങ്ങിയതെന്ന് അറസ്റ്റിലായ ഗൗതം റായ് ബിഎസ്എഫിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം റായിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി ചപ്രയിലെ കസ്റ്റംസ് ഓഫീസില്‍ ഏല്‍പ്പിച്ചു.

 

 

 

 

Latest