Connect with us

Kerala

ഷൗക്കത്ത് ജയിക്കില്ലെന്ന് ഉറപ്പ്; സതീശനും കോണ്‍ഗ്രസ്സിനുമെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍

എല്ലാത്തിനും പിന്നില്‍ സതീശന്റെ ദുഷ്ടബുദ്ധി. പഞ്ചായത്ത് തിരഞ്ഞെടുപ്പു വരെ തന്നെ വാലില്‍ കെട്ടാമെന്ന് സതീശന്‍ വിചാരിച്ചു. പിണറായി ഭരണത്തെ താഴെയിറക്കാന്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു കഴിയില്ല.

Published

|

Last Updated

മലപ്പുറം | പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ്സിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി വി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് പറയാന്‍ കാരണങ്ങളുണ്ട്. ഷൗക്കത്ത് ജയിക്കില്ലെന്ന് താന്‍ പറഞ്ഞിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. താന്‍ പറഞ്ഞതെല്ലാം തിരസ്‌കരിക്കപ്പെട്ടു.

സതീശന്റെ ദുഷ്ടബുദ്ധിയായിരുന്നു ഇതിനെല്ലാം പിന്നില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പു വരെ തന്നെ വാലില്‍ കെട്ടാമെന്ന് സതീശന്‍ വിചാരിച്ചു. അസോസിയേറ്റ് അംഗമായി പ്രഖ്യാപിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാണ് വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് പറഞ്ഞത്.

മുഖ്യമന്ത്രിയാവാനാണ് കോണ്‍ഗ്രസ്സില്‍ മത്സരം നടക്കുന്നത്. പിണറായി ഭരണത്തെ താഴെയിറക്കാന്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു കഴിയില്ല. ആര്യാടന്‍ ഷൗക്കത്തിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹം ജയിക്കില്ലെന്ന് ഉറപ്പാണ്. വ്യാപാരികളുടെ കോളറിനു പിടിച്ച് പണം പിരിക്കുന്നയാളാണ് ഷൗക്കത്ത്. ഒരു സമുദായത്തിന് ഉള്ളില്‍ നിന്ന് വിമര്‍ശിച്ച ആളാണ്. 2016ല്‍ തനിക്ക് 12,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാനുള്ള കാരണം ഷൗക്കത്തിനോടുള്ള എതിര്‍പ്പാണ്. യു ഡി എഫും ടി എം സിയും ഒരുമിച്ചാലും ഷൗക്കത്ത് ജയിക്കില്ല.

രാഹുല്‍ താനുമായി കൂടിക്കാഴ്ച നടത്തിയത് പിണറായിസത്തിന്റെ ഇരയായതിനാലാണെന്നും അന്‍വര്‍ പറഞ്ഞു. പാലക്കാട് വച്ചും രാഹുല്‍ എന്നെ രഹസ്യമായി കണ്ടിരുന്നു. നാല് ദിവസം മുമ്പ് കെ സുധാകരനും തന്നെ വന്ന് കണ്ടിരുന്നുതായും അന്‍വര്‍ വെളിപ്പെടുത്തി.